തനിക്ക് ലഭിച്ച പത്മഭൂഷൻ സമുദായത്തിൽപ്പെട്ട എല്ലാവർക്കും അവകാശപ്പെട്ടതെന്ന് എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പത്മഭൂഷൻ മമ്മൂട്ടിക്ക് കിട്ടാൻ അർഹനാണ് എന്ന് പറഞ്ഞ വെള്ളാപ്പള്ളി നടേശൻ പാവങ്ങളുടെ കണ്ണീർ ഒപ്പിയത് കൊണ്ടാണ് നമുക്ക് അംഗീകാരം ലഭിച്ചതെന്നും കൂട്ടിച്ചേർത്തു. അതേസമയം എസ്എൻഡിപിയെ തകർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പത്മഭൂഷൻ കിട്ടിയതിന്റെ പേരിൽ അഹങ്കാരമോ കിട്ടാത്തതിന്റെ പേരിൽ ദുഃഖമോ ഇല്ല എന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എനിക്ക് പാർലമെൻററി മോഹമില്ല. അതു വരുമ്പോൾ ആണ് പ്രശ്നം. സമുദായത്തിന് വേണ്ടി പ്രവർത്തിക്കുമ്പോൾ മറ്റു കസേരകൾ വേണ്ടി ആഗ്രഹിക്കരുത്- വെള്ളാപ്പള്ളി പറഞ്ഞു. അതേസമയം യൂട്യൂബിലൂടെ കാശ് കൊടുത്ത് തന്നെ ചീത്ത പറയിക്കുന്നുവെന്നും പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല എന്നും വെള്ളാപ്പള്ളി പറഞ്ഞു. ഞാൻ ഒറ്റയ്ക്ക് നിന്നാൽ സീറോ, നിങ്ങൾ കൂടെ നിന്നപ്പോൾ ഹീറോ എന്നും വെള്ളാപ്പള്ളി പറഞ്ഞു.
ആരും എസ്എൻഡിപിക്ക് ഒരു പരിഗണനയും നൽകുന്നില്ലെന്നും ഇവിടെ പലർക്കും പലതും പതിച്ച് കൊടുത്തുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. നമുക്ക് എന്ത് കിട്ടി എന്ന് നോക്കണം. ഗുരുമന്ദിരങ്ങൾക്ക് സർക്കാർ ഗ്രാൻഡ് അനുവദിക്കണം. കർണാടകത്തിൽ ഗുരുതരം പണിയാൻ 2 ലക്ഷം രൂപ നൽകി. ഒന്നായി നിൽക്കാത്തത് കൊണ്ടാണ് ഒന്നും കിട്ടാത്തത്. കോട്ടയം എസ്എൻഡിപി യൂണിയൻ നേതൃത്വത്തിൽ നാഗമ്പടം ക്ഷേത്രത്തിൽ നല്‍കിയ സ്വീകരണത്തിന് ശേഷം സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ.