പൊലീസ് കസ്റ്റഡി മര്‍ദ്ദനവും രാഹുല്‍ മാങ്കൂട്ടത്തില്‍ ലൈംഗിക ആരോപണങ്ങളും കത്തിനില്‍ക്കെ നിയമസഭാ സമ്മേളനത്തിന് തുടക്കമായി. മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് നിയമസഭയുടെ ആദരം. വിഎസിന്റെ മകന്‍ വി.എ.അരുണ്‍കുമാര്‍ സഭയിലെ സന്ദര്‍ശക ഗ്യാലറിയില്‍ എത്തിയിരുന്നു. സിപിഎം നേതാവും മുന്‍മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് പുറമേ കോണ്‍ഗ്രസ് നേതാവ് മുന്‍ സ്പീക്കര്‍ പി പി തങ്കച്ചന്‍, പീരുമേട് നിയമസഭാംഗമായ വാഴൂര്‍ സോമന്‍ എന്നിവര്‍ക്കു നിയമസഭ അന്തിമോപചാരം അര്‍പ്പിച്ചു.
നിയമസഭയിലെ ഇന്നത്തെ നടപടി ഇതുമാത്രമാണ്. ഇന്നു മുതല്‍ 19 വരെ, 29, 30, ഒക്ടോബര്‍ 6 മുതല്‍ 10 വരെ എന്നിങ്ങനെ 12 ദിവസമാണ് സഭ ചേരുക. വെറും 12 ദിവസത്തേക്കാണ് ഇത്തവണ നിയമസഭ ചേരുന്നതെങ്കിലും വിവിദങ്ങള്‍ കത്തിനില്‍ക്കുന്ന സമയത്തെ സഭാ സമ്മേളനം ദിവസങ്ങള്‍ വാക്‌പോരിന് വഴിവെച്ചേക്കും. പ്രതിപക്ഷവും ഭരണപക്ഷവും ഇന്നുമുതല്‍ സഭയിലെത്തുന്നത് ആക്രമണ പ്രത്യാക്രമണങ്ങള്‍ തീരുമാനിച്ചുറപ്പിച്ചാണ്. ലൈംഗിക ആരോപണത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്ത പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയില്‍ എത്തി.
അതിനാല്‍ തന്നെ ലൈംഗികാരോപണങ്ങളില്‍പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം ഭരണപക്ഷം ഉയര്‍ത്താനുള്ള സാധ്യതയുണ്ട്. തിരികെ ഭരണപക്ഷത്തെ ആരോപണവിധേയരായ എംഎല്‍എമാര്‍ക്കെതിരെ യുഡിഎഫ് തിരിയുമെന്നതും സമ്മേളനത്തെ ചൂടുപിടിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരിക്കുന്ന ആഭ്യന്തര വകുപ്പിന് മേലുള്ള ആരോപണങ്ങള്‍ രംഗം കൂടുതല്‍ പ്രക്ഷുബ്ധമാക്കു. അനുദിനം പുറത്തുവരുന്ന പൊലീസ് വേട്ടയുടെ കഥകളാണു പ്രതിപക്ഷത്തിന്റെ പ്രധാന ആയുധം.
ആകെ 13 ബില്ലുകളാണ് സഭയുടെ പരിഗണനയ്‌ക്കെത്തുക. പൊതുവില്‍പന നികുതി ഭേദഗതി ബില്‍, സംഘങ്ങള്‍ റജിസ്‌ട്രേഷന്‍ ബില്‍, ഗുരുവായൂര്‍ ദേവസ്വം ഭേദഗതി ബില്‍, കയര്‍ തൊഴിലാളി ക്ഷേമ സെസ് ഭേദഗതി ബില്‍ എന്നിവയ്ക്കു പുറമേ വനം വന്യജീവി സംരക്ഷണ ബില്‍ അടക്കം മറ്റു ചില ബില്ലുകളും അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. സിലക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്ക് അയച്ചിരുന്ന പൊതുരേഖ ബില്ലും പരിഗണിക്കും. പിഎസ്‌സി (സര്‍വകലാശാലകളുടെ കീഴിലുള്ള സര്‍വീസുകളെ സംബന്ധിച്ച കൂടുതല്‍ ചുമതലകള്‍) ഭേദഗതി ഓര്‍ഡിനന്‍സിനു പകരമുള്ള ബില്ലും പാസാക്കും