തിരുവനന്തപുരത്തെ ഹെദര്‍ ടവറില്‍ ഫ്‌ളാറ്റ് ബുക്ക് ചെയ്തത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐ.ടി സെക്രട്ടറിയുമായിരുന്ന ശിവശങ്കര്‍ പറഞ്ഞതു പ്രകാരമാണെന്ന കീഴുദ്യോഗസ്ഥന്‍ അരുണ്‍ ബാലചന്ദ്രന്റെ അവകാശവാദം സാധൂകരിക്കുന്ന സന്ദേശങ്ങൾ പുറത്ത്.
അരുണ്‍ ബാലചന്ദ്രനുമായി എം. ശിവശങ്കര്‍ നടത്തിയ വാട്‌സ്ആപ്പ് സംഭാഷണത്തിന്റെ വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ശിവശങ്കര്‍ ആവശ്യപ്പെട്ടിട്ടാണ് ഫ്‌ളാറ്റ് ബുക്ക് ചെയ്തതെന്ന് അരുണ്‍ ബാലചന്ദ്രൻ പറഞ്ഞതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
മേയ് 27-നാണ് അരുണ്‍ ബാലചന്ദ്രന് ശിവശങ്കറിന്റെ വാട്‌സ്ആപ്പ് സന്ദേശം വരുന്നത്. ജൂണ്‍ ഒന്നു മുതല്‍ ആറ് ദിവസത്തേയ്ക്കാണ് ഫ്‌ളാറ്റ് വേണ്ടതെന്നും മിതമായ നിരക്കില്‍ വാങ്ങിത്തരണമെന്നും ആവശ്യപ്പെട്ടായിരുന്നു സന്ദേശം. സുഹൃത്തിനു വേണ്ടിയാണ് ഫ്‌ളാറ്റ് എന്നാണ് ശിവശങ്കർ പറഞ്ഞതെന്നും അരുണ്‍ വ്യക്തമാക്കിയിരുന്നു.
അരുണ്‍ ബാലചന്ദ്രന്‍ ബുക്ക് ചെയ്ത് നല്‍കിയ ഫ്‌ളാറ്റിലാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചന നടന്നതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. ഈ ഫ്ളാറ്റിലാണ് പിന്നീട് സ്വപ്നയുടെ ഭര്‍ത്താവും തുടര്‍ന്ന് കേസിലെ പ്രതികളും ഒത്തുകൂടിയത്.