ഒരു അധ്യാപകന് അഭിപ്രായം പറയാൻ പാടില്ലേയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അധ്യാപകൻ ടികെ അഷ്‌റഫിനെ സസ്‌പെൻഡ് ചെയ്ത വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയിൽ പ്രതികരിക്കുക ആയിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഒരു അധ്യാപകന് അഭിപ്രായം പറയാൻ പാടില്ലേയെന്നും പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് കാഫിർ സ്ക്രീൻഷോട്ട് ഇട്ട അധ്യാപകനെതിരെ സിപിഐഎം എന്ത് നടപടിയെടുത്തുവെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
പലർക്കും പല അഭിപ്രായമുണ്ടാകും. അതിൽ ചർച്ച വേണം. ഉന്നത വിദ്യാഭ്യാസ വകുപ്പ് സ്‌കൂൾ മാനേജ്മെന്റിനെ നേരിട്ട് വിളിച്ചാണ് നടപടിയെടുക്കാൻ നിർദേശിച്ചത്. അത് തെറ്റായ നടപടിയാണെന്നും അഷ്‌റഫിനെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ സൂംബ പരിശീലിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനാണ് അധ്യാപകനും വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറിയുമായ ടികെ അഷ്‌റഫിനെ സസ്‌പെൻഡ് ചെയ്തത്. വിദ്യഭ്യാസ വകുപ്പിനെ അപകീർത്തിപ്പെടുത്തുന്ന വിധം ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് ടികെ അഷ്റഫിനെതിരെ നടപടി സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് സ്‌കൂൾ മാനേജ്‌മെന്റിന് നിർദ്ദേശം നൽകിയിരുന്നു. പിന്നാലെയായിരുന്നു നടപടി.