മലപ്പുറത്തെ സംബന്ധിച്ച വിവാദ പ്രസ്താവനയിൽ മന്ത്രി സജി ചെറിയാൻ നടത്തിയത് വോട്ട് മുന്നിൽ കണ്ടുകൊണ്ടുള്ള ഖേദപ്രകടനമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പള്ളി നടേശൻ. സജി ചെറിയാൻ പറഞ്ഞത് സത്യമായ കാര്യമാണെന്നും ഖേദം പ്രകടിപ്പിച്ചത് തെറ്റാണെന്നും വെളളാപ്പള്ളി നടേശൻ കുറ്റപ്പെടുത്തി. സത്യം പറഞ്ഞതിന് എന്തിനാണ് ഖേദം പ്രകടിപ്പിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശൻ ചോദിച്ചു.
മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിൽ മതേതരത്വം ഉറപ്പാക്കണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കപട മതേതര വാദികളായ നേതാക്കൾ വെള്ളാപ്പള്ളിയെ അധിക്ഷേപിക്കുന്നു. ന്യൂനപക്ഷങ്ങൾ മതത്തെ ഉപയോഗിച്ച് സംഘശക്തിയാകുന്നു. ലീഗ് ഒഴികെയുള്ള മുസ്ലിം സംഘടനകളുമായും ചർച്ച നടത്തുമെന്നും ജമാ അത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തുമെന്നും വെള്ളാപ്പള്ളി നടേശൻ അറിയിച്ചു.
അതേസമയം എസ്എൻഡിപി- എൻഎസ്എസ് ഐക്യത്തിന് എസ്എൻഡിപി യോഗം കൗൺസിലിൽ അംഗീകാരമായി. തുടർചർച്ചകൾക്ക് തുഷാർ വെള്ളാപ്പള്ളിയെ ചുമതലപ്പെടുത്തി. സുകുമാരൻ നായരുമായുള്ള കൂടിക്കാഴ്ച ഉടനുണ്ടാകുമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അറിയിച്ചു. എസ്എൻഡിപി – എൻഎസ്എസ് ഐക്യനീക്കത്തിലെ തുടർനടപടികൾ ചർച്ച ചെയ്യാൻ ഇന്ന് ആലപ്പുഴയിൽ ചേർന്ന എസ്എൻഡിപിയുടെ നിർണായകയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വെളളാപ്പള്ളി നടേശൻ.