ശബരിമല സ്വർണ്ണകൊള്ള കേസിൽ അന്വേഷണം ഉന്നതരിലേക്ക് വ്യാപിപ്പിക്കാൻ അന്വേഷണ സംഘം. കേസിൽ ഒടുവിലായി അറസ്റ്റിലായ എ പദ്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് എസ്ഐടി. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗങ്ങളായ കെ.പി ശങ്കർദാസും എൻ.വിജയകുമാറും നിരീക്ഷണത്തിലാണ്. അതേസമയം മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും ചോദ്യം ചെയ്യുമെന്നാണ് സൂചന.
ശബരിമലയിൽ സ്പോൺസർ ആകാൻ സന്നദ്ധത പ്രകടിപ്പിച്ച് ഉണ്ണികൃഷ്ണൻ പോറ്റി, മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ അടക്കം സമീപിച്ചിരുന്നു എന്നാണ് പത്മകുമാറിന്റെ മൊഴി. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ഉണ്ടാക്കാൻ തിങ്കളാഴ്ച പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങും. ഉണ്ണികൃഷ്ണൻ പോറ്റിയെ എ. പത്മകുമാറിന് പരിചയപ്പെടുത്തിയവരെ കേന്ദ്രീകരിച്ചും അന്വേഷണം ഉണ്ടാകും. ഉണ്ണികൃഷ്ണൻ പോറ്റിയുമായി എ പത്മകുമാറിന് റിയൽ എസ്റ്റേറ്റ് ഇടപാടുകളുണ്ടെന്നാണ് സംശയം.
അതേസമയം കഴിഞ്ഞദിവസം ആറന്മുളയിലെ പത്മകുമാറിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട രേഖകൾ എസ്ഐടി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പത്മകുമാറിന്റെ വീട്ടിലെ പരിശോധന പൂർത്തിയായത് അർദ്ധരാത്രിയോടെയാണ് പൂർത്തിയായത്. ഉച്ചയ്ക്ക് 12.15ന് തുടങ്ങിയ പരിശോധന 12 മണിക്കൂറിലേറെ നീണ്ടു. നിർണായക രേഖകൾ കിട്ടിയെന്നാണ് സൂചന.