പ്രായപൂര്‍ത്തിയാകാതെ ബൈക്ക് ഓടിച്ച മകനെയും ഇതിനു അനുമതി നല്‍കിയ പിതാവിനെയും എടപ്പാളിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവേഴ്‌സ് ട്രെയ്‌നിംഗ് റിസര്‍ച്ച് സെന്ററില്‍ ഒരു ദിവസത്തെ പരിശീലനത്തിനയക്കാന്‍ ആര്‍.ടി.ഒ.യുടെ ഉത്തരവ്. കലൂര്‍ സ്വദേശികളായ അച്ഛനും മകനുമാണ് പരിശീലനത്തിനു പോകേണ്ടത്. ഡ്രൈവിംഗ് ലൈസന്‍സിനുള്ള പ്രായമാകും മുമ്പേ ബൈക്ക് കൊടുത്തതാണ് പിതാവിനെതിരെയുള്ള കുറ്റം.
മൂന്നു പേര്‍ ഒരുമിച്ചു സഞ്ചരിച്ച വേളയിലാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എല്‍ദോ കെ.വര്‍ഗീസ് ബൈക്ക് തടഞ്ഞത്. പരിശോധിച്ചപ്പോള്‍ ആര്‍ക്കും ഡ്രൈവിംഗ് ലൈസന്‍സില്ല. എല്ലാവരും 18 വയസില്‍ താഴെ പ്രായക്കാര്‍. ബൈക്ക് ഓടിച്ച കുട്ടിയെ ആര്‍ടി ഓഫീസില്‍ കൊണ്ടുവന്നു ഇനി തെറ്റ് ആവര്‍ത്തിക്കില്ലെന്നു ഇമ്പോസിഷന്‍ എഴുതിപ്പിച്ചു. കുട്ടിയുടെ പിതാവിനോടു ലൈസന്‍സുമായി ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഇദ്ദേഹം ഹാജരാകുമ്പോള്‍ മകനുമായി എടപ്പാളില്‍ ബോധവത്കരണത്തിനു പോകേണ്ട തിയതി നല്‍കുമെന്നു ആര്‍ടിഒ കെ.മനോജ് പറഞ്ഞു. കുട്ടി ഡ്രൈവര്‍മാരുടെ എണ്ണം കൂടുന്നുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റോഡുകളില്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന ശക്തമാക്കി. കോളജുകളുടെ പരിസരത്തും നിരീക്ഷണമുണ്ട്.
18 തികയാത്ത കുട്ടികള്‍ വാഹനമോടിക്കുന്നതു ശ്രദ്ധയില്‍ പെട്ടാല്‍ രക്ഷിതാക്കള്‍ക്കെതിരെ നടപടിയെടുക്കാനാണ് തീരുമാനം. ചില രക്ഷിതാക്കളെങ്കിലും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വാഹനമോടിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ഇതു ഗുരുതരമായ കുറ്റമാണ്. ബൈക്കുകളില്‍ അനധികൃത സാമഗ്രികള്‍ ഘടിപ്പിച്ചു രൂപമാറ്റവും ഉയര്‍ന്ന ശബ്ദവും വരുത്തുന്നതിനെതിരെയും നടപടിയെടുക്കും.