മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ അനുസ്മരിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നീതിക്കും ജനാധിപത്യത്തിനും വേണ്ടി അക്ഷീണം ശബ്ദമുയർത്തിയിരുന്ന നേതാവായിരുന്നു സഖാവ് വിഎസ് അച്യുതാനന്ദനെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. വിഎസിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘ദരിദ്രരുടെയും അരികുവൽക്കരിക്കപ്പെട്ടവരുടെയും സംരക്ഷകനായിരുന്നു അദ്ദേഹം. പരിസ്ഥിതി, പൊതുജനക്ഷേമ വിഷയങ്ങളിൽ ആശയാധിഷ്ഠിത രാഷ്ട്രീയത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിനും സഖാക്കൾക്കും അനുയായികൾക്കും അനുശോചനം.’- രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു.
ദീർഘകാല പൊതുജീവിതത്തിൽ അരികുവൽക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുകയും കേരളത്തിന്റെ വികസനത്തിന് സംഭാവന നൽകുകയും ചെയ്തയാളാണ് വി എസെന്ന് ദ്രൗപതി മുർമു പറഞ്ഞു. വി എസിന്റെ കുടുംബത്തിനും അനുയായികൾക്കും അനുശോചനം അറിയിക്കുന്നുവെന്നും രാഷ്ട്രപതി എക്‌സിൽ കുറിച്ചു. ജീവിതത്തിലെ നിരവധി വർഷങ്ങൾ പൊതുസേവനത്തിനും കേരളത്തിന്റെ പുരോഗതിക്കുമായി വി എസ് സമർപ്പിച്ചുവെന്നും തങ്ങൾ ഇരുവരും മുഖ്യമന്ത്രിമാരായിരുന്ന കാലത്തെ ഇടപെടലുകൾ ഓർക്കുകയാണെന്നുമാണ് നരേന്ദ്രമോദി പറഞ്ഞത്.