ഷാഫി പറമ്പിൽ എംപിക്കെതിരായ പൊലീസ് മർദ്ദനത്തിൽ പ്രതികരിച്ച് മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പേരാമ്പ്രയിൽ പൊലീസ് ലാത്തികൊണ്ട് കോൽക്കളി കളിക്കുകയായിരുന്നുവെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി പ്രതിഷേധിച്ച പ്രവർത്തകരുടെ തലയ്ക്ക് നോക്കിയാണ് പൊലീസ് അടിച്ചതെന്നും കുറ്റപ്പെടുത്തി. ശബരിമല പ്രശ്‌നത്തിൽനിന്നും ശ്രദ്ധതിരിക്കാനുള്ള നീക്കമാണോ ഇതെന്ന് സംശയിക്കണമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
മാധ്യമങ്ങളോടായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ലാത്തിച്ചാർജ് നടത്തിയില്ലെന്ന് പൊലീസുകാർക്ക് പറയാനാകില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. അവർ ലാത്തികൊണ്ട് കോൽക്കളി കളിക്കുകയാണ് ചെയ്തത്. ലാത്തികൾ ആകാശത്ത് നിരന്തരം പൊങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പ്രതിഷേധിച്ച പ്രവർത്തകരുടെ തലയ്ക്ക് നോക്കിയാണ് അടിച്ചത്. അവർ അടിച്ചില്ലെന്ന് പറഞ്ഞാൽ അത് ശരിയാകില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
അതേസമയം ഷാഫി പറമ്പിലിനെതിരായ പൊലീസ് മർദ്ദനത്തിൽ പ്രതിഷേധം കടുപ്പിക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം. പൊലീസ് നടപടിയെ കോൺഗ്രസ് നേതാക്കള്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു. ഷാഫിയെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം ഷാഫിക്കെതിരെ ഉണ്ടായത് ഭീകരമായ അക്രമമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും പറഞ്ഞു. അക്രമം നിസാരമായിക്കാണാന്‍ കഴിയില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഷാഫിയുടെ പോപ്പുലാരിറ്റി അവരെ ഭയപ്പെടുത്തുന്നുവെന്നും പൊലീസ് തിരഞ്ഞുപിടിച്ചാണ് ആക്രമിക്കുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
കോഴിക്കോട് പേരാമ്പ്ര സികെജി കോളജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെയാണ് ഷഫീക്ക് മർദ്ദനം ഏറ്റത്. പൊലീസിന്റെ മർദനത്തിൽ ഷാഫി പറമ്പിൽ എംപിയുടെ മൂക്കിലെ 2 എല്ലുകൾ പൊട്ടിയിരുന്നു. ഷഫിക്ക് ഒപ്പമുണ്ടായിരുന്ന നിരവധി പ്രവർത്തകർക്കും അക്രമത്തിൽ പരിക്കേറ്റു. ആക്രമണത്തിൽ ഇന്ന് സംസ്ഥാനമൊട്ടാകെ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്.