കൊല്ലം തേവലക്കര ബോയ്‌സ് സ്കൂളിൽ ഷോക്കേറ്റ് മരിച്ച വിദ്യാർത്ഥി മിഥുനെ യാത്രയാക്കി നാട്. വീട്ടുവളപ്പിലാണ് മിഥുന്റെ സംസ്ക്കാര ചടങ്ങുകൾ നടന്നത്. മിഥുന്റെ അനിയനാണ് ചിതക്ക് തീകൊളുത്തിയത്. മിഥുനെ അവസാനമായി ഒരുനോക്ക് കാണാൻ നിരവധി ആളുകളാണ് ഒഴുകിയെത്തിയത്. മിഥുന്റെ വിയോഗം താങ്ങാനാവാതെ ഉറ്റവരും ഉടയവരും അലമുറയിട്ട് കരയുന്ന കാഴ്ചയാണ് രാവിലെ മുതൽ കണ്ടത്. വീട്ടിലും സ്കൂളിലും നിരവധി ആളുകൾ മിഥുനെ കാണാനെത്തി.
ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്ന് വിലാപയാത്രയായാണ് മൃതദേഹം സ്കൂളിലേക്ക് എത്തിച്ചത്. അവസാനമായി മിഥുൻ സ്കൂൾ മുറ്റത്തെത്തിയപ്പോൾ അധ്യാപകരും കൂട്ടുകാരും വിങ്ങിപ്പൊട്ടി. വൻ ജനാവലിയാണ് റോഡിനിരുവശവും കണ്ണീരോടെ കാത്തുനിന്നത്. മണിക്കൂറുകൾ നീണ്ട വിലാപയാത്രയ്ക്ക് ശേഷം മൃതദേഹം വീട്ടിലെത്തിയപ്പോൾ അവന്റെ പ്രിയപ്പെട്ടവരെല്ലാം ഉണ്ടായിരുന്നു.
രാവിലെ ഒന്‍പതരയോടെയാണ് സുജ നെടുമ്പാശേരി വിമാനത്താവളത്തില്‍ മാതാവ് എത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണിക്ക് കുവൈത്തിലേക്ക് തിരിച്ച് രാത്രി എത്തിച്ചേര്‍ന്നു. ശേഷം പുലര്‍ച്ചെ 01.15ന് കുവൈത്തില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാനത്തില്‍ പുറപ്പെടുകയായിരുന്നു. ഒന്‍പത് മണിയോടെ തന്നെ വിമാനം നെടുമ്പാശേരിയിലെത്തി. സുജയെ കാത്ത് ബന്ധുക്കളും ഇളയമകനും വിമാനത്താവളത്തിലുണ്ടായിരുന്നു.പൊലീസ് സഹായത്തോടെയാണ് സുജ കൊച്ചിയിൽ നിന്നും കൊല്ലത്തേക്ക് റോഡു മാർഗം യാത്ര തിരിച്ചത്.
ഇക്കഴിഞ്ഞ ദിവസമായിരുന്നു എട്ടാം ക്ലാസ് വിദ്യാർത്ഥി ആയിരുന്ന മിഥുൻ സ്കൂളിലെ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് മരിക്കുന്നത്. രാവിലെ കുട്ടികള്‍ പരസ്പരം ചെരുപ്പെറിഞ്ഞ് കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മിഥുന്റെ ചെരുപ്പ് കെട്ടിടത്തിന് മുകളില്‍ വീഴുകയും ഇതെടുക്കാനായി കുട്ടി ഷീറ്റിലേക്ക് കയറുകയുമായിരുന്നു. സ്‌കൂള്‍ ടെറസിനോട് വളരെ ചേര്‍ന്നാണ് ലൈന്‍ കമ്പി പോകുന്നത്. കയറുന്നതിനിടെയില്‍ അറിയാതെ കുട്ടി കമ്പിയില്‍ തട്ടുകയും ഷോക്കേറ്റ് ഉടനടി മരിക്കുകയുമായിരുന്നു.