തിരുവനന്തപുരത്ത് പട്ടിണികാരണം അമ്മ നാല് കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ സംഭവത്തെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ നോക്കിക്കാണുന്നതെന്നും കടകംപളളി സുരേന്ദ്രന്‍. ഇങ്ങനെയൊരു സംഭവം നടക്കാന്‍ പാടില്ലാത്തതാണ്.ഇത് നേരത്തെ കണ്ടുപിടിക്കേണ്ടതായിരുന്നെന്നും പറഞ്ഞു.സംഭവത്തില്‍ സമഗ്രമായ അന്വേഷണവും പരിശോധനയും ആവശ്യമാണെന്ന് ഏഷ്യനെറ്റ് ന്യൂസിനോട് കടകംപള്ളി പറഞ്ഞു.
“ഇങ്ങനെയൊരു സംഭവം ഒരിക്കലും ഉണ്ടാകാന്‍ പാടില്ലായിരുന്നു. ഏഴു വര്‍ഷത്തിനിടെ ആറുകുഞ്ഞുങ്ങളെ പ്രസവിച്ച ഒരമ്മയുടെ അവസ്ഥ. നമ്മുടെ സംസ്ഥാനം കുടുംബാസൂത്രണ രംഗത്ത് ഇത്രയേറെ മുന്നോട്ട് വന്നെന്ന് പറയുമ്പോഴും ഈ ഒരു അവസ്ഥ എങ്ങനെയുണ്ടായി? എന്തുകൊണ്ട് പ്രസവത്തിന് ചെല്ലുമ്പോള്‍ ആശുപത്രി അധികൃതരോ മറ്റോ അവരെ ഉപദേശിക്കാനോ ആവശ്യമായ സഹായം നല്‍കാനോ മുതിര്‍ന്നില്ല?” സംഭവത്തില്‍ സമഗ്രമായ അന്വേഷണവും പരിശോധനയും വേണമെന്നും വളരെ ഗൗരവത്തോടെയാണ് ഗവണ്‍മെന്റ് ഈ സംഭവത്തെ നോക്കിക്കാണുന്നതെന്നും മന്ത്രി കടകംപള്ളി കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം കൈതമുക്കില്‍ റെയില്‍വേ പുറമ്പോക്കില്‍ താമസിക്കുന്ന സ്ത്രിയാണ് തന്റെ ആറു മക്കളില്‍ നാലു പേരെ ശിശുക്ഷേമ സമിതിയെ സംരക്ഷിക്കാനേല്‍പ്പിച്ചത്. പട്ടിണിമൂലം മണ്ണുവാരി തിന്നാന്‍ തുടങ്ങിയതോടെ അമ്മ നാല് മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയത്.
ടാര്‍പോളിന്‍ കെട്ടി മറച്ച കുടിലിലാണ് അമ്മയും ആറു കുട്ടികളും സ്ത്രീയുടെ ഭര്‍ത്താവും താമസിക്കുന്നത്. സ്ത്രീയുടെ ഭര്‍ത്താവ് കൂലിപ്പണിയെടുത്ത് ലഭിക്കുന്ന വരുമാനത്തിലാണ് ഈ കുടുംബം കഴിയുന്നത്. എന്നാല്‍ ഇയാള്‍ മദ്യപിച്ച് വന്ന് കൂട്ടികളെ മര്‍ദ്ദിക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ഇവര്‍ ശിശുക്ഷേമ വിശപ്പ് സഹിക്കാന്‍ കഴിയാതെ ഇവരുടെ ഒരു കുട്ടി മണ്ണ് തിന്ന് വിശപ്പടക്കിയതായും ശിശുക്ഷേമ സമിതിക്ക് നല്‍കിയ അപേക്ഷയില്‍ അമ്മ പറയുന്നു.
മൂന്നുമാസം പ്രായമുള്ളതും ഒന്നര വയസു പ്രായമുള്ളതുമായ രണ്ട് പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് അമ്മയുടെ സാന്നിധ്യം അനിവാര്യമായതിനാല്‍ ശിശുക്ഷേമ സമിതിക്ക് കൈമാറിയിട്ടില്ല.തൈക്കാട് അമ്മത്തൊട്ടിലിലേക്കാണ് ഏറ്റെടുത്ത കുട്ടികളെ ഇപ്പോള്‍ കൊണ്ടുപോയിരിക്കുന്നത്. ഇവര്‍ക്ക് വിദ്യാഭ്യാസമടക്കമുള്ള സാഹചര്യങ്ങള്‍ ഇവിടെ ഒരുക്കി നല്‍കും.സമിതിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.