നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടെ വെൽഫയർ പാർട്ടി യുഡിഎഫിന് പിന്തുണ നൽകുന്നതിൽ അപ്രതീക്ഷിതമായി ഒന്നുമില്ലായെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്. ഇത്തരം ഘട്ടങ്ങളിൽ ചേരേണ്ടവർ തമ്മിൽ തന്നെയാണ് ചേരുക. അത്തരം ശക്തികൾക്കെതിരായി ഉള്ള നിലപാട് തുടരുമെന്നും സ്വരാജ് വ്യക്തമാക്കി.
കഴിഞ്ഞ തിരഞ്ഞെടുപ്പിലും ജമാഅത്തെ ഇസ്ലാമി യുഡിഎഫിൻ്റെ ഘടകകക്ഷി എന്നപോലെ തന്നെയാണ് നിലപാടെടുത്തത്. അന്ന് അപ്രഖ്യാപിത ഘടകകക്ഷിയായാണ് വെൽഫെയർ പാർട്ടി പ്രവർത്തിച്ചത്. ആര്യാടൻ മുഹമ്മദ് ജമാഅത്തെ ഇസ്ലാമിയെ എതിർത്ത സംഭവത്തിൽ കോൺഗ്രസ് തന്നെ വിശദീകരണം നൽകട്ടെയെന്ന് സ്വരാജ് പറഞ്ഞു. അവരുടെ യുഡിഎഫ് പിന്തുണ തങ്ങളെ ബാധിക്കുന്ന കാര്യമല്ലായെന്നും പ്രചാരണത്തിൻ്റെ ആദ്യഘട്ടം ഇന്നത്തോടെ അവസാനിക്കുമെന്നും സ്വരാജ് കൂട്ടിചേർത്തു.
അതേസമയം, നിലമ്പൂരിൽ വൈദ്യുതി ആഘാതമേറ്റ് അനന്തുവെന്ന വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ജില്ലാ ആശുപത്രി റോഡ് ഉപരോധിച്ച യുഡിഎഫ് പ്രവർത്തി ശരിയായില്ലായെന്ന് സ്വരാജ് പറഞ്ഞു. മനുഷ്യത്വരഹിതമായ പ്രവർത്തിയാണതെന്നും ഇനിയത് ആവർത്തിക്കില്ലായെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്നും സ്വരാജ് പറഞ്ഞു.