സംസ്ഥാനത്ത് ഇതുവരെ എലിപ്പനി ബാധിച്ച് മരിച്ചവരുടെ കണക്ക് പുറത്ത്. 121 പേരാണ് രോഗം ബാധിച്ച് മരിച്ചത്. സമീപകാലത്തെ ഏറ്റവും ഉയർന്ന എലിപ്പനി മരണ കണക്കാണ് ഈ വർഷം റിപ്പോർട്ട് ചെയ്തത്. അതേസമയം ഇതിനുപുറമേ 102 പേരുടെ മരണം എലിപ്പനി മൂലമാണെന്നും സംശയിക്കുന്നുണ്ട്.
സംസഥാനത്ത് പകർച്ച വ്യാധികൾ പകർന്ന് പിടിക്കുമ്പോൾ ഏറ്റവും കൂടുതൽ പേരുടെ ജീവനെടുത്ത പകർച്ച വ്യാധിയും എലിപ്പനിയാണ്. ജൂണിൽ 18 പേരും ജൂലൈയിൽ 27 പേരും ആഗസ്റ്റ് 21 വരെ 23 പേരും എലിപ്പനി ബാധിച്ച് മരിച്ചു. എക്കാലത്തെയും ഉയർന്ന എലിപ്പനി കണക്കാണ് ഈ വർഷം റിപ്പോർട്ട് ചെയ്യുന്നത്. 1916 പേർക്ക് രോഗബാധ. 1565 പേർക്കാണ് എലിപ്പനി സംശയിച്ചത്. 121 മരണം സ്ഥിരീകരിച്ചപ്പോൾ, 102 മരണം സംശയപ്പട്ടികയിലാണ്.
മുൻവർഷങ്ങളിലെ കണക്കുകള്‍ അപേക്ഷിച്ച് ഇരട്ടിയെക്കാൾ അധികമാണ് മരണ നിരക്ക്. കഴിഞ്ഞ വർഷം സംസ്ഥാനത്താകെ 831 പേർക്കായിരുന്നു എലിപ്പനി സ്ഥിരീകരിച്ചത്. 39 മരണം സ്ഥിരീകരിച്ചു. 2022ൽ 2482 പേർക്ക് രോഗംബാധ സ്ഥിരീകരിച്ചതിൽ 121 പേരാണ് മരിച്ചത്. സംശയ പട്ടികയിലെ മരണങ്ങൾ കൂടി ചേർത്താൽ 2021 മുതൽ 822 പേരാണ് എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്.
പ്രളയമുണ്ടായ 2018ൽ പോലും സർക്കാരിന്‍റെ ഔദ്യോഗിക കണക്ക് അനുസരിച്ച് 32 പേർ മാത്രമാണ് എലിപ്പനി ബാധിച്ച് മരിച്ചത്. 14 പേരായിരുന്നു പ്രളയം ആവർത്തിച്ച 2019ൽ എലിപ്പനി മൂലം മരിച്ചത്. എലിപ്പനിക്കെതിരെ ഫലപ്രദമായ പ്രതിരോധമാർഗവും ചികിത്സയുമുണ്ട്. പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ കഴിക്കാനുള്ള നിർദ്ദേശം ഫലപ്രദമായി ആളുകളിലേക്ക് എത്തുന്നുണ്ടോ എന്ന പരിശോധിക്കണമെന്നാണ് ആരോഗ്യ വിഗദ്ധർ നിർദേശിക്കുന്നത്. പല കേസുകളിലും എലിപ്പനി സ്ഥിരീകരിക്കുന്നത് രോഗി അതിഗുരുതാവസ്ഥയിലെത്തുമ്പോഴാണെന്നതും ആശങ്കയ്ക്കിടയാക്കുന്നുണ്ട്.