ഷഹ്‌ലയുടെ മരണം; കുട്ടിയെ രക്ഷിക്കാന്‍ ഫലപ്രദമായൊന്നും ചെയ്യാതെ അരമണിക്കൂറെങ്കിലും സ്കൂളില്‍ പാഴാക്കിയെന്ന് ജില്ലാ ജഡ്ജിയുടെ റിപ്പോര്‍ട്ട്

വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ  സര്‍വജന സ്കൂളില്‍ വിദ്യാര്‍ത്ഥി ഷഹ്‌ല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ചത് സ്കൂളിലും ആശുപത്രിയിലും വേണ്ടത്ര ശ്രദ്ധയും ചികിത്സയും കിട്ടാത്തതു കൊണ്ടാണെന്ന് ജില്ലാ ജഡ്ജിയുടെ റിപ്പോർട്ട്. മൊഴികളില്‍ നിന്നും ആശുപത്രി രേഖകളില്‍ നിന്നും ഇത് വ്യക്തമാണെന്നു റിപ്പോർട്ടില്‍ പറയുന്നു. കുട്ടിയെ രക്ഷിക്കാന്‍ ഫലപ്രദമായൊന്നും ചെയ്യാതെ അരമണിക്കൂറെങ്കിലും സ്കൂളില്‍ പാഴാക്കി. കൂടെയാരുമില്ലാതെ, പിതാവ് തനിയെ കുട്ടിയെ തോളിലേറ്റി ഓട്ടോയിൽ ആശുപത്രിയിലേക്കു കൊണ്ടുപോയ കാഴ്ച ദുഃഖകരമാണെന്നും കൽപറ്റ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ചെയർമാൻ എൻ. ഹാരിസിന്റെ റിപ്പോർട്ടിൽ പറയുന്നു.

ആന്റിവെനം നൽകാതെ ഒരു മണിക്കൂർ പാഴാക്കിയ താലൂക്ക് ആശുപത്രി ഡോക്ടറുടെ ഭാഗത്തും ഗുരുതര വീഴ്ചയുണ്ട്. സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ സ്കൂള്‍ അധികൃതരുടെ ഭാഗത്തുണ്ടായ  വീഴ്ചകള്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ബോദ്ധ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജുഡീഷ്യല്‍ സമിതികള്‍ വേണമെന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് സി.കെ.അബ്ദുല്‍ റഹിമിനു കൈമാറി.

പാമ്പ് കടിച്ചെന്നു കുട്ടി അധ്യാപകരെ അറിയിച്ചതിനാൽ ഒട്ടും താമസിക്കാതെ, രക്ഷിതാക്കളെ അറിയിക്കാൻ പോലും നിൽക്കാതെ ആശുപത്രിയിലെത്തിക്കാൻ പ്രധാനാധ്യാപകനും അധ്യാപകർക്കും സ്റ്റാഫിനും ബാദ്ധ്യതയുണ്ടായിരുന്നു. വേഗം നടപടിയെടുത്തിരുന്നെങ്കിൽ കുട്ടി രക്ഷപ്പെടുമായിരുന്നു. സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ സ്കൂൾ അധികൃതരുടെ ഭാഗത്തു ഗുരുതര വീഴ്ചയുണ്ട്. പാമ്പ് കടിയേറ്റതാണോ എന്നതു സംബന്ധിച്ചു പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇല്ലെന്നതു സത്യമാണ്. മാതാപിതാക്കൾ ആവശ്യപ്പെട്ടതു കൊണ്ടാണ് പോസ്റ്റ്മോർട്ടം ഒഴിവാക്കിയത്. പക്ഷേ, മരണകാരണത്തിൽ തർക്കമില്ല.

സ്കൂളിൽ 3.10ന്റെ മണിയടിച്ച ഉടൻ പാമ്പുകടിയേറ്റു എന്നാണ് അതേ സ്കൂളിൽ പഠിക്കുന്ന ബന്ധു പറഞ്ഞത്. പിതാവിനു ഫോൺ വന്നത് 3.36 നാണ്. 3.10നും 3.15നുമിടയിൽ പാമ്പുകടി ഏറ്റിരിക്കാമെന്നും മൂർഖനോ അണലിയോ ആകാമെന്നും പിതാവ് പറയുന്നു. പല ആശുപത്രികൾ കയറിയിറങ്ങിയ ശേഷം ഗുഡ് ഷെപ്പേഡ് ആശുപത്രിയിൽ 6.15ന് ആയിരുന്നു മരണം.

മകൾ നഷ്ടപ്പെട്ടതിനു മറ്റൊന്നും പകരമാവില്ലെന്ന് ഷഹ്‌ലയുടെ മാതാപിതാക്കൾ പറയുന്നു. ഇനിയൊരു സ്കൂളിലും ഇത് ആവർത്തിക്കാതിരിക്കാൻ നടപടി വേണമെന്നാണു പിതാവ് അബ്ദുൽ അസീസ് കണ്ണീരോടെ ആവശ്യപ്പെട്ടതെന്ന് കൽപറ്റ ജില്ലാ ജഡ്ജിയുടെ റിപ്പോർട്ടിൽ പറയുന്നു. കേസ് നടപടികളിൽ അവർ താത്പര്യം കാണിച്ചില്ല. കൽപറ്റയിൽ സൂപ്പർ സ്പെഷ്യാൽറ്റി ആശുപത്രികളോ മെഡിക്കൽ കോളജോ ഇല്ലാത്തതിനാൽ മെഡിക്കൽ കോളജ് അത്യാവശ്യമാണെന്നാണ് അവർ പറഞ്ഞത്– റിപ്പോർട്ടിൽ പറയുന്നു.

Latest Stories

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ