തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ കോൺഗ്രസിൽ കലാപം. നേതാക്കളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കെ പി സി സി ആസ്ഥാനത്തിന് മുന്നിൽ പോസ്റ്റർ പതിപ്പിച്ചിട്ടുണ്ട്. ഇന്ന് രാഷ്ട്രീയ കാര്യ സമിതി യോഗം ചേരാനിരിക്കെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. കെ പി സി സി ആസ്ഥാനത്തിന് പുറമെ തിരുവനന്തപുരത്ത് പലയിടത്തും കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് പോസ്റ്ററുണ്ട്. തിരുവനന്തപുരത്ത് സീറ്റ് വിറ്റുവെന്നാണ് പോസ്റ്ററിൽ ആരോപിക്കുന്നത്. മുൻമന്ത്രി വി എസ് ശിവകുമാർ, നെയ്യാറ്റിൻകര സനൽ, തമ്പാനൂർ രവി, ശരത്ചന്ദ്ര പ്രസാദ് എന്നിവരുടെ പേര് പറഞ്ഞാണ് പുറത്താക്കാൻ ആവശ്യപ്പെട്ടത്.
നേതാക്കൾക്ക് കഴിവില്ലാത്തത് കൊണ്ടാണ് കോൺഗ്രസുകാർ ബിജെപിയിലേക്ക് പോകുന്നതെന്ന് നേരത്തെ കെ സുധാകരൻ എംപിയും പറഞ്ഞിരുന്നു. തിരുവനന്തപുരത്തെ ബിജെപിയുടെ വളർച്ച കോൺഗ്രസിന്റെ വലിയ വീഴ്ചയാണ്. ആജ്ഞാശക്തിയുള്ള നേതൃത്വത്തിന്റെ അഭാവം കെ പി സി സിക്കുണ്ട്. കെ പി സി സി തലത്തിലും ജില്ലാതലത്തിലും അടിമുടി മാറ്റം വേണം. അഴിച്ചുപണിക്ക് ഹൈക്കമാന്‍ഡ് തന്നെ നേരിട്ട് ഇടപെടണം. ഡൽഹിയിൽ പോയി രാഹുൽ ഗാന്ധിയെ ഈ വിഷയങ്ങൾ ധരിപ്പിക്കും. ഉമ്മൻചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ജില്ലയിൽ കോൺഗ്രസ് പിന്നിലായതിൽ ആത്മപരിശോധന വേണം. സ്വന്തം ജില്ലയിൽ റിസൾട്ട് ഉണ്ടാക്കാത്ത നേതാവിന് കേരള രാഷ്ട്രീയത്തിൽ പ്രസക്തിയില്ല എന്നെനിക്കറിയാമെന്നും സുധാകരൻ പറഞ്ഞു.
പാർട്ടിയിലും മുന്നണിയിലും അനൈക്യം തിരിച്ചടിയായി. കല്ലാമലയിൽ അപമാനിക്കപ്പെട്ടുവെന്ന തോന്നൽ ആർഎംപിക്കുണ്ടായത് തിരിച്ചടിയായി. വെൽഫെയർ പാർട്ടിയുമായുള്ള ബന്ധം ഗുണം ചെയ്തു. അവരോട് നന്ദിയുണ്ട്. പാർട്ടിയിൽ ചർച്ച ചെയ്യാതെ മുല്ലപ്പള്ളി പറയുന്ന അഭിപ്രായങ്ങൾ കോൺഗ്രസിന്റെതല്ലെന്നും കെ സുധാകരൻ വ്യക്തമാക്കി.തിരഞ്ഞെടുപ്പിലെ തിരിച്ചടിയെത്തുടർന്ന് യു.ഡി.എഫിലെ ഘടകകക്ഷികൾ കലാപക്കൊടി ഉയർത്തിത്തുടങ്ങി. മുസ്ലിംലീഗും കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമാണ് മുന്നണിയിലെ അനൈക്യത്തിലേക്ക് വിരൽ ചൂണ്ടിയത്. സ്വന്തം പാർട്ടികളുടെ അടിത്തറ സുരക്ഷിതമാണെന്ന് സമർത്ഥിച്ച പി.കെ. കുഞ്ഞാലിക്കുട്ടിയും പി.ജെ. ജോസഫും കോൺഗ്രസിന്റെ പോരായ്മകളും തമ്മിലടിയുമാണ് പരോക്ഷമായി സൂചിപ്പിച്ചത്.
ലീഗിന്റെ ശക്തികേന്ദ്രങ്ങളിൽ മെച്ചപ്പെട്ട ജയമാണുണ്ടായതെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി യു.ഡി.എഫിന്റെ പ്രകടനത്തിലുള്ള നിരാശ മറച്ചുവെച്ചില്ല. ഉത്തരവാദിത്വപ്പെട്ടവരെല്ലാം ആ നിലയ്ക്കാണോ പ്രവർത്തിച്ചതെന്ന് പരിശോധിക്കട്ടെയെന്നായിരുന്നു മറുപടി. രണ്ടിലയോട് ഏറ്റുമുട്ടി ചെണ്ട ജയിച്ച സ്ഥലങ്ങൾ എടുത്തുപറഞ്ഞ പി.ജെ. ജോസഫ് തൊടുപുഴയിൽ കാലിടറിയത് കോൺഗ്രസ് കാലുവാരിയതു കൊണ്ടാണെന്നും തുറന്നടിച്ചു.