വിവാദമായ പാരഡി ഗാനം`പോറ്റിയേ കേറ്റിയേ’ ഗാനം നീക്കരുതെന്ന് ആവശ്യപ്പെട്ട് മെറ്റക്ക് കത്ത് നൽകി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പാട്ട് നീക്കണം എന്ന പൊലീസ് നിർദേശത്തിനെതിരെയാണ് വിഡി സതീശൻ്റെ കത്ത്. കോടതിയുടെ നിർദേശം ഇല്ലാത്ത സാഹചര്യത്തിൽ ഈ ഗാനം നീക്കം ചെയ്യുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
പാട്ട് നവമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ മെറ്റ, യുട്യൂബ് കമ്പനികളോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. പരാതിക്കാരന്റെ മൊഴി സൈബർ പൊലീസ് നാളെ രേഖപ്പെടുത്തുകയും ചെയ്യുമെന്നാണ് വിവരങ്ങൾ. അതേസമയം, നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നാണ് പാട്ടിന്റെ അണിയറക്കാർ പറയുന്നത്.
അതേസമയം പാരഡി ഗാനത്തിന്റെ പേരിൽ കേസെടുത്തത് കേട്ടുകേൾവിയില്ലാത്ത കാര്യമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്നലെ വിമർശിച്ചിരുന്നു. പാരഡി ഗാനം ആരുടെയും മതവികാരത്തെ വ്രണപ്പെടുത്തുന്നതെല്ലെന്ന് പറഞ്ഞ വി ഡി സതീശൻ ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുളള കടന്നുകയറ്റമാണിതെന്നും വിമർശിച്ചു.
സംഘപരിവാറിന്റെ അതേ കളിയാണ് കേരളത്തിൽ സിപിഎമ്മും കളിക്കുന്നതെന്നും വി ഡി സതീശൻ ആരോപിച്ചു. സാംസ്കാരിക ലോകത്തിന് മുന്നിൽ മുഖ്യമന്ത്രി തലകുനിച്ച് നിൽക്കണമെന്നും വിഡി സതീശൻ പറഞ്ഞു. തീവ്ര വലതുപക്ഷ സർക്കാരുകളുടെ അതേ നയമാണ് ഇടതുപക്ഷ സർക്കാരിനും. ഈ നിലപാട് കേരളത്തിന് അപമാനമെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.