ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഡി മണിയുടെ പങ്കുമായി ബന്ധപ്പെട്ട പ്രവാസി വ്യവസായിയുടെ മൊഴിയില്‍ കൂടുതല്‍ വ്യക്തത. ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള വസ്തുകള്‍ കൈവശമുണ്ടെന്ന് ഡി മണി പറഞ്ഞുവെന്ന് വ്യക്താമാക്കിയ പ്രവാസി വ്യവസായി തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയായിരുന്ന ജയലളിതയുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങളാണ് ഡി മണിയെ പരിചയപ്പെടുത്തുന്നതെന്നും വിശദീകരിച്ചിട്ടുണ്ട്. തനിക്കും ആന്റിക് ബിസിനസില്‍ താല്‍പര്യമുണ്ടായിരുന്നതിനാല്‍ ഡി മണിയില്‍ നിന്നും ഈ അമൂല്യ വസ്തുക്കള്‍ കാണാനായി ഡിണ്ടിഗലിലുള്ള വീട്ടിലേക്ക് പോയെന്നും അവിടെ വെച്ച് ഒരു ചാക്കില്‍ കെട്ടിയ നിലയിലാണ് ഈ വസ്തുക്കള്‍ ഉണ്ടായിരുന്നതെന്നുമം വ്യവസായിയുടെ മൊഴിയിലുണ്ട്.
ശബരിമല ഉള്‍പ്പെടെയുള്ള വിവിധ ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള വസ്തുക്കളാണിതെന്നും ഇതൊക്കെ ഒരു പോറ്റി കൈമാറിയതാണെന്നുമാണ് ഡി മണി തന്നോട് പറഞ്ഞത്. എന്നാല്‍, ഈ വസ്തുക്കള്‍ തുറന്ന് കാണാന്‍ കഴിഞ്ഞില്ലെന്നും പ്രവാസി വ്യവസായി പറയുന്നുണ്ട്. വിലപേശലിലുള്ള തര്‍ക്കം മൂലം പിന്നീട് ആ ബിസിനസ് നടക്കാതെ പോയതാണെന്നുമാണ് പ്രവാസി വ്യവസായിയുടെ മൊഴി.
നാളെ ഡി മണി അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിനായി ഹാജരാകും. ആദ്യം താന്‍ ഡി മണി അല്ലെന്നും എംഎസ് മണിയാണ് എന്നുമാണ് ഇയാള്‍ പറഞ്ഞത്. എന്നാല്‍, ഇയാള്‍ ഡി മണി തന്നെയാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. അന്വേഷണ സംഘത്തോട് സഹകരിക്കാന്‍ തയാറാകാതിരുന്ന ഇയാള്‍ നാളെ ചോദ്യം ചെയ്യലുമായി സഹകരിക്കാമെന്നും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാകാമെന്നും അറിയിച്ചിരിക്കുകയാണ്.
ദിണ്ഡിഗല്‍ സ്വദേശി എംഎസ് മണിയെ എസ്‌ഐടി നാളെയാണ് വീണ്ടും ചോദ്യം ചെയ്യും. മറ്റ് മൂന്നു പേരുടെ വിലാസത്തിലാണ് മണി ഫോണ്‍ നമ്പറുകളെടുത്തിട്ടുള്ളത്. ഇവരോടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമലയിലടക്കം ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ മണി നിയന്ത്രിക്കുന്ന സംഘം രാജ്യാന്തര കള്ളകടത്ത് സംഘത്തിന് വിറ്റുവെന്നാണ് പത്തനംതിട്ട സ്വദേശിയായ വ്യവസായിയുടെ മൊഴി. അതേസമയം, സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സ്വര്‍ണവ്യാപാരി ഗോവര്‍ദ്ധന്‍, ചെന്നൈ സ്മാര്‍ട് ക്രിയേഷന്‍ ഉടമ പങ്കജ് ഭണ്ഡാരി എന്നിവരെ കസ്റ്റഡില്‍ വാങ്ങാന്‍ എസ്‌ഐടി നാളെ അപേക്ഷ നല്‍കും.