വെഞ്ഞാറമൂട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ മിഥിലാജിനേയും ഹഖ് മുഹമ്മദിനെയും വെട്ടി കൊലപ്പെടുത്തിയ തിരുവോണനാളില്‍ അതിനെ കുറിച്ച് പരാമർശങ്ങൾ ഒന്നും നടത്താതെ പായസത്തിന്റെ മധുരത്തെ കുറിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട് കെ.ടി ജലീലിനെതിരെ സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കിടയിൽ പ്രതിഷേധമെന്ന് റിപ്പോർട്ട്. തിരുവോണനാളില്‍ മുഖ്യമന്ത്രി കൊടുത്തയച്ച പായസത്തെ പ്രകീർത്തിച്ചായിരുന്നു ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
“തിരുവോണനാളിൽ രാവിലെ വന്ന വിളികളിൽ ഒന്ന് ക്ലീഫ് ഹൗസിൽ നിന്ന് മുഖ്യമന്ത്രിയുടേതായിരുന്നു. ഫോണെടുത്ത ഉടൻ ഞാനദ്ദേഹത്തിന് ഓണാശംസകൾ നേർന്നു. “”തിരുവനന്തപുരത്തുണ്ടല്ലോ അല്ലേ”, അദ്ദേഹത്തിൻ്റെ ചോദ്യം.”അതെ”എന്ന എൻ്റെ മറുപടി. സ്നേഹമസൃണമായ ക്ഷേമാന്വേഷണത്തിനൊടുവിൽ അദ്ദേഹം പറഞ്ഞു; “പായസം കൊടുത്തയക്കുന്നുണ്ട്”. കുറച്ചു സമയം കഴിഞ്ഞപ്പോഴേക്ക് തൂക്കുപാത്രത്തിൽ പായസവുമായി ആളെത്തി. എനിക്ക് വലിയ സന്തോഷം തോന്നി.” എന്ന് തുടങ്ങുന്നതായിരുന്നു ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
ഇതിനെതിരെയാണ് സിപിഎം നേതൃത്വത്തില്‍ തന്നെ വിമർശനം ഉയർന്നിരിക്കുന്നത്. രണ്ട് സഖാക്കള്‍ കൊല്ലപ്പെട്ട ദിവസം അതിനെ കുറിച്ച് ഒരു വാക്കും പറയാതെ പായസം വിളമ്പിയത് ആഘോഷിക്കുകയാണ് ജലീല്‍ എന്നാണ് വിമര്‍ശനം.