സെൽഫി പ്രേമികൾക്കെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷൻ രംഗത്ത്. കണ്ണൂരിൽ അപൂർവ രോഗം പിടിപെട്ട് കിടപ്പിലായ പെണ്‍കുട്ടിയോടൊപ്പം സെൽഫി എടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതിൽ നിന്ന് സെൽഫി പ്രേമികൾ പിന്മാറണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ.
രണ്ടു വർഷമായി അപൂർവ കാൻസർ രോഗം ബാധിച്ചു കഴിയുന്ന കുട്ടിക്ക് മലയാളികളായ മനുഷ്യസ്നേഹികൾ നിർലോഭം സഹായം നൽകുന്നത് ചാരിതാർഥ്യജനകമാണ്. എന്നാൽ അതോടൊപ്പം കുട്ടിയുടെ സ്വകാര്യതയും അന്തസും ആത്മാഭിമാനവും സംരക്ഷിക്കേണ്ടതുമുണ്ട്. ഇത് ഓരോ പൗരന്റെയും കടമയാണെന്ന് തിരിച്ചറിയണമെന്നും കമ്മീഷൻ വ്യക്തമാക്കി.
ഇത്തരം പ്രവൃത്തികൾ കുട്ടികളുടെ അവകാശത്തിന്റെ ലംഘനവും നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമാണ്. ഭാവിയിലും ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ കുട്ടികളെ സഹായിക്കുന്നതിനൊപ്പം അവരുടെ അവകാശങ്ങളെ മാനിക്കേണ്ടതുണ്ടെന്നും കമ്മീഷൻ ഓർമിപ്പിച്ചു.