ഇരവത്കരണത്തിന്റെ ഉത്തരാധുനിക വ്യവഹാരങ്ങൾ; സ്ലീപ്‌ലെസ്സ്‌ലി യുവേഴ്സ് എന്ന സിനിമയെ ആസ്പദമാക്കിയുള്ള നിരൂപണം

സനൽ ഹരിദാസ്

2019-ലെ ഐ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിക്കപ്പെട്ടതും ഏതാനും ദിവസം മുമ്പ് മാത്രം യൂട്യൂബിൽ റിലീസ് ചെയ്യപ്പെട്ടതുമായ മലയാള ചലച്ചിത്രമാണ് സ്ലീപ്‌ലെസ്സ്‌ലി യുവേഴ്സ് (sleeplessly yours). മാനു, ജെസ്സി എന്നീ കഥാപാത്രങ്ങളുടെ  കുറച്ചുകാലം നീണ്ട സഹവാസവും അതേത്തുടർന്നുള്ള സംഭവവികാസങ്ങളുമാണ് സിനിമയുടെ ഉള്ളടക്കം. മാനുവായി ദേവകി രാജേന്ദ്രനും ജെസ്സിയായി സുദേവ് നായരുമാണ് വേഷമിട്ടിരിക്കുന്നത്. ഗൗതം സൂര്യയും സുദീപ് ഇളമണും ചേർന്നാണ് സംവിധാനം.

ആഴമേറിയ ഒരുറക്കത്തിനു ശേഷമുള്ള ഉണർച്ചയിൽ കുറച്ചു ദിവസങ്ങളുടെ ഓർമ്മയും ഒപ്പം കാമുകിയും നഷ്ടമാകുന്ന നായകനെ അവതരിപ്പിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത്. സാഹസപ്രിയരായ കമിതാക്കൾ തങ്ങളെത്തന്നെ തള്ളിവിട്ട  സ്വമേധയാലുള്ള ഇൻസോമാനിയക്കൊടുവിലാണ് (ഉറക്കമില്ലായ്മ) ഇത്തരമൊരു അസാധാരണ സംഭവത്തെ നായകന് അഭിമുഖീകരിക്കേണ്ടി വരുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ ജെസ്സി വീണ്ടെടുക്കുന്ന നിദ്രാരഹിതമായ ദിവസങ്ങളുടെ ഓർമ്മകളിലൂടെയാണ് ചിത്രം വികാസം പ്രാപിക്കുന്നത്.

ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത മൊമെൻടോ (2000) എന്ന ചിത്രത്തിൽ ഷോർട്ട്  ടൈം മെമ്മറി ലോസ് ഉള്ള  ഒരു കഥാപാത്രമാണ് നായകനാകുന്നത്. കഥാഗതിയെ മുന്നോട്ടും പിന്നോട്ടും ഇടകലർത്തി കാണിച്ചു കൊണ്ട് പ്രേക്ഷകർക്കും മെമ്മറി ലോസ് എന്ന അവസ്ഥ അനുഭവിപ്പിക്കത്തക്ക വണ്ണമാണ് ഈ സിനിമയുടെ ആഖ്യാനശൈലി. ഇതിനു സമാനമായി ഓർമ്മകളുടെ ഇടവിട്ടുള്ള വേലിയേറ്റങ്ങൾ അതേ നിലയിൽ തന്നെ അവതരിപ്പിച്ചു കൊണ്ടും  കഥാപാത്രങ്ങളുടെ നിദ്രാരഹിത്യ സംബന്ധമായ പെരുമാറ്റ വൈചിത്ര്യങ്ങളെ  വിശദാംശവത്കരിച്ചു കൊണ്ടും കാഴ്ചക്കാരിൽ ഉറക്കമില്ലായ്മ എന്ന അവസ്ഥാവിശേഷത്തെ അനുഭവസാദ്ധ്യമാക്കാൻ sleeplessly yours ന് കഴിയുന്നുണ്ട്.

യോഗ ട്രെയിനർ ആയ മാനുവും ഡോക്യുമെന്ററി സംവിധായകനായ ജെസ്സിയും കമിതാക്കളും ഒന്നിച്ച് ജീവിക്കുന്നവരുമാണ്. എന്നാൽ താന്താങ്ങളുടെ ഭൂതകാലം ഇരുവർക്കും അജ്ഞാതമാണു താനും. സ്വന്തം നിഗൂഢത കാത്തു  സൂക്ഷിക്കുന്നതിലും,  ജെസ്സിയെ വെളിപ്പെടുത്താനനുവദിക്കാതെ നിലനിർത്തുന്നതിലും മാനു സ്വീകരിക്കുന്ന ജാഗ്രതയാണ് ഇതിന് കാരണമാകുന്നത്. പ്രണയബന്ധത്തെ, വിവാഹമെന്ന നിലയിലേക്ക് സ്ഥാപനവത്കരിക്കാനുള്ള ജെസ്സിയുടെ നിർബന്ധങ്ങളെ ശക്തമായ ഭാഷയിൽ താക്കീത് ചെയ്യുന്നതും മാനു  തന്നെയാണ്. ഈ നിലയിൽ ഇരുവരുടേയും ജീവിതം പുരോഗമിക്കേയാണ്  സ്വയം നിർമ്മിത നിദ്രാരാഹിത്യം എന്ന ആശയം ജെസ്സി മുന്നോട്ടുവയ്ക്കുന്നത്. ആദ്യത്തെ ഏതാനും ദിവസങ്ങളിൽ ഈ പദ്ധതി ഭാഗീകവിജയമായി തുടർന്നെങ്കിലും പിന്നീടങ്ങോട്ട് ഇരുവർക്കുമിടയിൽ വാഗ്വാദങ്ങളും ആക്ഷേപങ്ങളും ഉടലെടുക്കുന്നതിലേക്ക് ഇത് നയിക്കുകയായിരുന്നു. വാഗ്വാദങ്ങൾ പിന്നീട് മാനുവിന്റെ തുറന്നു പറച്ചിലുകളിലേക്ക് രൂപാന്തരപ്പെടുന്നതാണ്  പിന്നീട് നാം കാണുന്നത്.  അത്തരമൊരു തുറന്നുപറച്ചിലിന് ഒടുവിലാണ് മാനു അറിയിപ്പുകളേതുമില്ലാതെ അപ്രത്യക്ഷയാകുന്നതും.

മാനുവിന്റേയും  ജെസ്സിയുടെയും ഉപാധികളേതുമില്ലാത്ത  പാരസ്പര്യ ജീവിതത്തെ ആധാരമാക്കിയാണ് പ്രദർശനത്തിനൊടുവിലുള്ള സിനിമാസ്വാദന ആവിഷ്കാരങ്ങൾ മിക്കവാറും അടയാളപ്പെടുത്തപ്പെട്ടത്. സിനിമ മുന്നോട്ടുവെയ്ക്കുന്ന വൈവാഹിക ജീവിതത്തിനുപരിയായ സ്ത്രീ പുരുഷ സഹജീവിതം മലയാള സിനിമയ്ക്ക് അന്യമായതാണെന്ന വസ്തുത ഇതോട് ചേർത്തുവെച്ച്  പരിഗണിക്കേണ്ടതാണ്. എന്നാൽ ഇതിലുപരിയായി സിനിമ മുന്നോട്ടു വെയ്ക്കുന്ന ജീവിതദർശനം വേണ്ടവിധത്തിൽ ചർച്ച ചെയ്യപ്പെടുകയുണ്ടായോ എന്ന ആശങ്കയാണ് ഇവിടെ മുന്നോട്ടുവെയ്ക്കാനാഗ്രഹിക്കുന്നത്. മാനുവിന്റെ  ആദ്യത്തെതും  അവസാനത്തേതുമായ തുറന്നുപറച്ചിലിനെ  അടിസ്ഥാനമാക്കിയാണ് ഈ ചിന്ത രൂപപ്പെടുന്നത്. പതിനേഴുവയസ്സുകാരനായ ഒരാൺകുട്ടിക്കൊപ്പം ഇറങ്ങിത്തിരിച്ച തന്റെ കൗമാരവും, അതിൽ പിറന്ന കുഞ്ഞിനെ കാമുകൻ പാമ്പൻ പാലത്തിൽ നിന്നും താഴേക്കെറിഞ്ഞു കൊലപ്പെടുത്തിയതുമാണ് മാനുവിന്റെ  വെളിപ്പെടുത്തലുകളുടെ സാരമായി പ്രേക്ഷകനിലേക്കെത്തുന്നത്. മാഞ്ഞുപോയ തന്റെ ഓർമ്മകളിൽ നിന്ന് ഈ സന്ദർഭത്തെ വീണ്ടെടുത്തു കൊണ്ട് മാനുവിനെ തേടി ജെസ്സി നടത്തുന്ന യാത്രയവതരിപ്പിച്ച് സിനിമ അവസാനം കുറിക്കുമ്പോഴും എന്നെ അലട്ടിക്കൊണ്ടിരുന്നത് മാനു എന്ന പെൺകുട്ടിയുടെ ജീവിത ബോദ്ധ്യങ്ങളാണ്.

ജീവിതതാരംഭത്തിൽ തന്നെ നേരിടേണ്ടി വന്ന അനിതരസാധാരണമായ പ്രതിസന്ധിഘട്ടങ്ങളെ പർവ്വതീകരിക്കുകയോ  മാരകവത്കരിക്കുകയോ ചെയ്യാതെ സ്വന്തം ജീവിതം നവനിർമ്മാണം ചെയ്ത പെൺകരുത്ത് ഒരിക്കലും കാണാതെ പോകാവുന്ന ഒന്നല്ല. സ്വന്തം പങ്കാളിയോടു പോലും അത് തുറന്നു പറയാതെ ഇരവത്കരണ സാദ്ധ്യതകളെ ആകമാനമായി റദ്ദു  ചെയ്യുന്നിടത്ത് അതിന്റെ മികവേറുകയുമാണ്. ഇൻസോമാനിയയുടെ മുനമ്പുകളിൽ അറിഞ്ഞോ അറിയാതെയോ താൻ  നടത്തിയ വെളിപ്പെടുത്തലുകൾ തനിക്കുതന്നെ ബാദ്ധ്യതയായേക്കാം എന്ന തോന്നലിലാകാം നായിക പിന്മടങ്ങിയതെന്നും ഇതിലൂടെ അനുമാനിച്ചെടുക്കാവുന്നതാണ്. ലൈംഗിക പീഡനങ്ങളെ പോലും സ്ത്രീയുടെ പിഴവായി  പരിഗണിക്കുന്ന ആണധികാര സമൂഹത്തിൽ സ്വയം ആർജ്ജിച്ചെടുത്ത ബോദ്ധ്യങ്ങളെ മുറുകെപ്പിടിച്ച് അവ്യവസ്ഥാപിത ജീവിതം നയിക്കുന്ന നായികയുടെ നിശ്ചയദാർഢ്യമാണ് ഈ നിലയിൽ സിനിമയുടെ ആത്മാവായി മാറുന്നതും.

അയഞ്ഞ ജീവിതത്തിന്റെ വർണപ്പൊലിമയാൽ ആകർഷിക്കപ്പെട്ട് അദൃശ്യമാക്കപ്പെടേണ്ടതല്ല നായികാകേന്ദ്രിതമായ ചെറുത്തുനൽപ്പിന്റെ ഈ ജൈവ രാഷ്ട്രീയം.

Latest Stories

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്