കല്യാണി പ്രിയദർശൻ, നസ്‌ലിൻ എന്നിവർ പ്രധാനവേഷത്തിലെത്തിയ ഫാൻ്റസി ഡ്രാമ ചിത്രം ‘ലോക: ചാപ്റ്റർ വൺ: ചന്ദ്ര’ മലയാള സിനിമയിൽ തന്നെ ഏറ്റവും കളക്ഷൻ നേടിയ ചിത്രമെന്ന നേട്ടത്തിലെത്തി നിൽക്കുകയാണ്. കേരളത്തിനകത്തും പുറത്തുമായി വമ്പൻ വിജയമാണ് ലോക സ്വന്തമാക്കിയത്. കല്യാണി പ്രിയദർശൻ സൂപ്പർ ഹീറോയിൻ ആയി എത്തിയ ചിത്രം വാനോളം പുകഴ്ത്തപ്പെട്ടു.
കള്ളിയങ്കാട്ട് നീലി എന്ന മിത്തിനെ ആസ്‌പദമാക്കി ഡൊമനിക് അരുൺ ആണ് ‘ലോക’ സംവിധാനം ചെയ്തത്. ഒടിടി റിലീസെന്ന അഭ്യൂഹങ്ങളെ പിന്തള്ളി നിർമാതാവ് ദുൽഖർ തന്നെയാണ് തിയേറ്റർ റിലീസ് ഉറപ്പിച്ചത്. ആ തീരുമാനം ശരിയായെന്ന് ഉറപ്പിക്കുന്നതാണ് ലോകയുടെ റോക്കറ്റ് വേഗത്തിലെ കളക്ഷൻ. കല്യാണി പ്രിയദർശൻ ചന്ദ്രയായി നിറഞ്ഞാടിയ ചിത്രം, ആദ്യദിനം മുതൽ മൗത്ത് പബ്ലിസിറ്റിയിലൂടെ ഹിറ്റ് ലിസ്‌റ്റിൽ ഇടംനേടി. പിന്നീടങ്ങോട്ട് ബോക്സ് ഓഫീസിൽ വൻ കുതിപ്പ് നടത്തിയ ചിത്രം ഒടുവിൽ എമ്പുരാൻ, തുടരും എന്നീ മോഹൻലാൽ സിനിമകളുടെ കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയായിരുന്നു.
എന്നാൽ ഇക്കഴിഞ്ഞ ദിവസം ‘ലോക’ പോലുള്ള ചിത്രങ്ങളുണ്ടാവാന്‍ സ്‌പേസ് ഉണ്ടാക്കിയത് തങ്ങളാണെന്ന വാദവുമായി നടി റിമ കല്ലിങ്കൽ എത്തുകയുണ്ടായി. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു റിമ ഇക്കാര്യം പറഞ്ഞത്. ഇത് സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി. തങ്ങള്‍ തുടങ്ങിവെച്ച സംവാദങ്ങള്‍ ലോക സിനിമക്ക് അത്തരമൊരു ഇടമൊരുക്കുന്നതിലേക്ക് നയിച്ചുവെനന്നായിരുന്നു റിമ പറഞ്ഞത്. റിമയുടെ വാദത്തിന് പിന്നാലെയാണ് സിനിമയെ ചൊല്ലിയുള്ള ക്രെഡിറ്റ് വിവാദം ഉയർന്ന് വന്നത്.
പിന്നാലെ റിമയ്ക്ക് മറുപടിയുമായി സിനിമാ രംഗത്തെ നിരവധി പ്രമുഖർ എത്തുകയുണ്ടായി. പലരും പരിഹാസ മറുപടികളാണ് നൽകിയത്. റിമയുടെ വാദത്തിന് മറുപടിയുമായി നടൻ വിജയ് ബാബുവാണ് ആദ്യമായി സാമൂഹ്യമാധ്യമത്തിലൂടെ മറുപടി നൽകിയത്. ബ്ലാക്ക് ആൻഡ് വൈറ്റ് കാലം മുതൽ അടുത്തിടെവരെ മലയാളത്തിൽ ഇറങ്ങിയ ചില സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങളുടെ ലിസ്റ്റ് നിരത്തിയായിരുന്നു വിജയ് ബാബുവിന്റെ മറുപടി. ഈ ചിത്രങ്ങളുടെ ഒന്നും ക്രെഡിറ്റ് അടിച്ചെടുക്കാൻ ആരും വരാത്തത്തിൽ ദൈവത്തിന് നന്ദിയെന്ന് വിജയ് ബാബു ഫേസ്ബുക്കിൽ കുറിച്ചു. പരിഹാസത്തോടെയുള്ള പോസ്റ്റാണ് വിജയ് ബാബു പങ്കുവെച്ചത്. റിമ കല്ലിങ്കൽ തന്നെ നായികയായ 22 ഫീമെയ്ൽ കോട്ടയം എന്ന ചിത്രം കൂടി എടുത്ത് പറഞ്ഞായിരുന്നു വിജയ് ബാബുവിന്റെ മറുപടി.
പിന്നാലെ വിഷയത്തിൽ പ്രതികരിച്ച് സംവിധായകനും നടനുമായ രൂപേഷ് പീതാംബരന്‍ രംഗത്തെത്തി. ‘ലോക’യുടെ വിജയത്തെക്കുറിച്ച് ചര്‍ച്ച നടക്കുമ്പോള്‍ സിനിമയെഴുതി സംവിധാനംചെയ്ത വ്യക്തിയെക്കുറിച്ച് ആരും ഒന്നും പറയാത്തത് എന്തുകൊണ്ടാണെന്ന് രൂപേഷ് പീതാംബരന്‍ ചോദിച്ചു. ആ സംവിധായകൻ ഈ കഥ എഴുതിയില്ലായിരുന്നെങ്കിൽ, ഈ സിനിമ തന്നെ ഉണ്ടാകുമോ എന്നും രൂപേഷ് പീതാംബരൻ ചോദിച്ചു.
അവരും അവരുടെ സംഘത്തിന്റെ പരിശ്രമം കൊണ്ടാണ് ഈ സ്ത്രീകേന്ദ്രിത സിനിമ ഒരു വൻ വിജയം നേടിയതെന്ന് പ്രമുഖ നടി പറയുന്നു. ഈ സിനിമയുടെ വിജയം പൂർണമായും ഇതിന്റെ നിർമാതാവിന്റ ആണെന്ന് മറ്റൊരു പ്രമുഖ നിർമ്മാതാവ് പറയുന്നു. എന്നാൽ ഈ സ്ത്രീകേന്ദ്രിത സിനിമ കോടികളുടെ ക്ലബ്ബിൽ എത്തിയത് നായികയുടെ വിജയമാണെന്ന് മീഡിയകൾ എല്ലാം പറയുന്നു. അപ്പോഴും ആ സിനിമയുടെ സംവിധായകനെകുറിച്ച ആരും പറയുന്നില്ലെന്ന് രൂപേഷ് പീതാംബരൻ പറഞ്ഞു.
ഇതിന് പിന്നാലെ ലോകയുടെ ക്രെഡിറ്റിനെ ചൊല്ലിയുള്ള വിവാദത്തിൽ പ്രതികരണവുമായി സംവിധായകൻ ഒമർ ലുലുവും രംഗത്തെത്തി. ലോക സിനിമക്കുള്ള സ്പേസ് ഇവിടെ ഒരുക്കിയത് മലയാളി പ്രേക്ഷകർ ആണെനന്നായിരുന്നു ഒമർ ലുലുവിന്റെ വാദം. എന്നാൽ ലോക എന്ന കിടിലൻ സിനിമ ഒരുക്കിയത് ഡയറക്ടർ ഡൊമനിക്ക് & ടീംമും നിർമ്മാതാവ് ദുൽഖറും കൂടിയാണെന്നും ഒമർ ലുലു പറഞ്ഞു.
എന്തായാലും റെക്കോർഡുകൾ ഭേദിച്ച് വിജയകൊടുമുടിയിൽ നിൽക്കുമ്പോൾ ലോകയെ ചുറ്റിപ്പറ്റിയുള്ള ക്രെഡിറ്റ് വിവാദം കത്തുകയാണ്. എന്നാൽ നിലവിൽ ഇതുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ആരും തന്നെ ഒരു പ്രതികരണവും നടത്തിയിട്ടില്ല. എന്നാൽ വരും ദിവസങ്ങളിൽ കൂടുതൽ പ്രതികരണങ്ങൾ ഉണ്ടാകുമോ ഇല്ലയോ എന്ന് കണ്ടറിയാം.