ഇക്കഴിഞ്ഞ ദിവസമായിരുന്നു നടൻ കൃഷ്ണകുമാറിൻ്റെ മകൾ ദിയ കൃഷ്ണ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. മലയാളികൾ ഒന്നടങ്കം കാത്തിരുന്ന ഒരു നിമിഷമായിരുന്നു ദിയയുടെ പ്രസവം. എന്തായാലും ദിയകൃഷ്ണയുടെ പ്രസവത്തിന്റെ വിഡിയോ യൂട്യൂബിൽ ട്രെൻഡിങ്ങാണ്. മലയാളികൾ ഒന്നടങ്കം ആ വീഡിയോ ഏറ്റെടുത്തു. എന്നാൽ ഇപ്പോഴത്തെ ചർച്ചാവിഷയം മലയാളത്തിൽ ആദ്യമായി പ്രസവ വീഡിയോ ചിത്രീകരിച്ച ശ്വേത മേനോൻ ആണ്.
അന്ന് പ്രസവ വീഡിയോ ചിത്രീകരിച്ചപ്പോൾ ശ്വേതക്ക് നേരെ ഉയർന്ന വിമർശനം ചെറുതൊന്നുമായിരുന്നില്ല. ‘കളിമണ്ണ്’ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു ശ്വേത തന്റെ പ്രസവരംഗം ചിത്രീകരിക്കാൻ അനുവദിച്ചത്. എന്നാൽ ഇത് വൻ വിമർശനങ്ങൾക്കാണ് വഴിവച്ചത്. സാധാരണ ഒരു മലയാളിക്ക് അത്തരത്തിൽ ഒരു രംഗമോ ചിത്രീകരണമോ ഉൾക്കൊള്ളാൻ ആയിക്കൊള്ളണമെന്നില്ല. അത്രക്ക് വിശാലതയൊന്നും ഉണ്ടായിക്കൊള്ളണമെന്നുമില്ല.
പ്രസവം എന്ന പ്രക്രിയയെ സിനിമ പോലൊരു മാധ്യമത്തിൽ വിൽപന ചരക്കാക്കി മാറ്റി എന്നു പറഞ്ഞ് ചിത്രത്തിന്റെ സംവിധായകൻ ബ്ലെസ്സിയും ശ്വേതാ മേനോനും ആ സമയത്ത് വലിയ വിമർശനം നേരിട്ടിരുന്നു. ഇത്തരം ഒരു പ്രക്രിയ ധാർമികതയുടെ അതിരുകൾ ലംഘിച്ചെന്നായിരുന്നു ഭരണതലത്തിൽ നിന്നു വരെയുണ്ടായ വിമർശനം. മാത്രമല്ല, പ്രസവ സമയത്ത് ശ്വേതയുടെ ഭർത്താവ് ശ്രീവത്സൻ ജെ മേനോൻ ലേബർ റൂമിലുണ്ടായിരുന്നതു പോലും അന്നത്തെ മലയാളി സമൂഹത്തിന് ഉൾക്കൊള്ളാനായിരുന്നില്ല.
വിമർശനങ്ങളെ തുടർന്ന് പ്രസവത്തിന്റെ പലഭാഗങ്ങളും കളിമണ്ണ് എന്ന സിനിമയിൽ നിന്ന് ഒഴിവാക്കിയെങ്കിലും പ്രശസ്‌തിക്ക് വേണ്ടി പ്രസവം വരെ ലൈവായി ചിത്രീകരിച്ചവളെന്ന പരിഹാസം കാലങ്ങളോളം കേട്ട വ്യക്‌തി തന്നെയാണ് ശ്വേത മേനോൻ. എന്നാൽ 13 വർഷങ്ങൾക്കിപ്പുറം ഉണ്ടായ മാറ്റം എന്തെന്നാൽ പ്രസവത്തിൻ്റെ ലൈവ് ചിത്രീകരണമൊക്കെ മലയാളി വളരെ പോസിറ്റിവായി കാണാൻ തുടങ്ങിയിരിക്കുന്നു എന്നതാണ്.
ദിയയുടെ വിഡിയോയ്ക്കു താഴെ വരുന്ന കമന്റുകൾ വ്യക്തമാക്കുന്നത് മാറ്റത്തിന്റെ സൂചന തന്നെയാണ്. യഥാർത്ഥത്തിൽ പ്രസവസമയത്ത് പ്രിയപ്പെട്ടവര്‍ ഒപ്പമുണ്ടാകുന്നത് വളരെ വലിയ ആശ്വാസമാണെന്ന് പല സ്ത്രീകളും സമൂഹ മാധ്യമത്തിലൂടെ അഭിപ്രായപ്പെടുന്നത്. പ്രസവം എന്നത് ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ഒരു പോരാട്ടം ആണെന്ന് പറഞ്ഞാൽ അതിൽ അതിശയോക്തി ഒന്നുമില്ല. അത്രയും പ്രധാനപ്പെട്ട ഒരു ഘട്ടത്തിൽ പ്രിയപ്പെട്ടവർ എല്ലാം ഒപ്പം ഉണ്ടാകുന്നതിനെ ഭാഗ്യം എന്നല്ലാതെ മറ്റെന്താണ് പറയുക.