പരക്കംപ്പാഞ്ഞ് നടന്മാർ; കേസിൽ ഇനിയുമെത്ര പേർ കുടുങ്ങും?

ഹേമ കമ്മീഷൻ റിപ്പോർട്ടിന് പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. നടനും മുൻ എഎംഎംഎ ജനറൽ സെക്രട്ടറിയുമായ സിദ്ദിഖിനെതിരെ വെളിപ്പെടുത്തൽ നടത്തിയതിന് പിന്നാലെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസിൽ അതിജീവിത പറയുന്നത് പോലെ സിദ്ദിഖ് അന്നേദിവസം തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ ഉണ്ടായിരുന്നതിന്റെ രേഖകൾ പൊലീസിന് ലഭിച്ചു. 2016-ലാണ് സിദ്ദിഖ് തന്നെ ഹോട്ടലിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് അതിജീവിത വെളിപ്പെടുത്തിയത്. ബലാത്സംഗകുറ്റം, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് സിദ്ദിഖിനെതിരെ ചുമത്തിയിരിക്കുന്നത്.

നടനും കൊല്ലം എംഎൽഎയുമായ മുകേഷിനെതിരെയാണ് ഒന്നിൽകൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തുവന്നത്. മുകേഷിനെതിരെ മുൻ ഭാര്യ സരിതയുടെ അഭിമുഖവും പുറത്തുവന്നതോട് കൂടി വലിയ രീതിയിലുള്ള പ്രതിഷേധമാണ് മുകേഷിനെതിരെ നടന്നുകൊണ്ടിരിക്കുന്നത്. കൊച്ചിയിലെ അതിജീവിതയുടെ പരാതിയിൽ ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തിയാണ് മുകേഷിനെതിരെ കേസെടുത്തിരിക്കുന്നത്. ബലാത്സംഗകുറ്റം, സ്ത്രീത്വത്തെ അപമാനിക്കൽ, അതിക്രമിച്ച് കടക്കൽ, സ്ത്രീത്വത്തെ അധിക്ഷേപിക്കുന്ന അംഗവിക്ഷേപം തുടങ്ങീ കുറ്റങ്ങളാണ് മുകേഷിനെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച കോടതി അടുത്ത അഞ്ച് ദിവസത്തേക്ക് താരത്തിന്റെ അറസ്റ്റ് തടയണമെന്ന് ഉത്തരവിട്ടിട്ടുണ്ട്. എറണാകുളം ജില്ലാ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്.

മുകേഷിന് പുറമേ അതിജീവിതയുടെ പരാതിയിൽ ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു എന്നിവർക്കെതിരെയും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക താത്പര്യങ്ങൾക്ക് വഴങ്ങാൻ ആവശ്യപ്പെടൽ, സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം തുടങ്ങീ കുറ്റങ്ങളാണ് ജയസൂര്യയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. ബലാത്സംഗ കുറ്റവും, സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, വാക്കുകൾ തുടങ്ങീ കുറ്റങ്ങളാണ് മണിയൻപിള്ള രാജുവിനെതിരെ ഫോർട്ട് കൊച്ചി പൊലീസ് ചുമത്തിയിട്ടുള്ളത്. ബലാത്സംഗകുറ്റം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ കുറ്റങ്ങളാണ് ഇടവേള ബാബുവിനെതിരെ എറണാകുളം നോർത്ത് പൊലീസ് ചുമത്തിയിട്ടുള്ളത്.

മോശമായി പെരുമാറിയെന്ന ബംഗാളി നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് സംവിധായകൻ രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെക്കേണ്ടിവന്നത്. രഞ്ജിത്തിനെതിരെ അന്വേഷണം പുരോഗമിക്കവെയാണ് ഇന്നലെ ഗുരുതര വെളിപ്പെടുത്തലുമായി യുവാവ് രംഗത്തുവന്നത്. ബാവുട്ടിയുടെ നാമത്തിൽ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് അവസരം വാഗ്ദാനം ചെയ്ത് ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു യുവാവിന്റെ വെളിപ്പെടുത്തൽ. കേസിൽ ഇതുവരെ അറസ്റ്റുകളൊന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല. യൂട്യൂബിലൂടെ കുപ്രസിദ്ധരായ സന്തോഷ് വർക്കി, അലിൻ ജോസ് പെരേര എന്നിവർക്കെതിരെ ട്രാൻസ്ജൻഡർ യുവതി നൽകിയ ബലാത്സംഗ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കൂടാതെ നടൻ ബാബുരാജ്, സംവിധായകനും നിർമ്മാതാവുമായ ശ്രീകുമാർ മേനോൻ, സംവിധായകൻ തുളസീദാസ്, വികെ പ്രകാശ്, ബിരിയാണി സംവിധായകൻ സജിൻ ബാബു, ബ്രോ ഡാഡി അസിസ്റ്റൻറ് ഡയറക്ടർ മൻസൂർ റഷീദ് എന്നിവർക്കെതിരെയും കഴിഞ്ഞ ദിവസം വെളിപ്പെടുത്തലുകൾ വന്നിരുന്നു. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവരുന്നതിന് മുൻപ് ഒമർ ലുലു, നിവിൻ പോളി ചിത്രം പടവെട്ടിന്റെ സംവിധായകൻ ലിജു കൃഷ്ണ, നടനും നിർമ്മാതാവുമായ വിജയ് ബാബു എന്നിവർക്കെതിരെയും നേരത്തെ ബലാത്സംഗ പരാതിയിൽ പൊലീസ് കേസ് എടുത്തിരുന്നു.

ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമ ഇൻഡസ്ട്രി എത്രത്തോളം പുരുഷമേധാവിത്വം നിറഞ്ഞതും, ലൈംഗികാതിക്രമം നിറഞ്ഞതും, സ്ത്രീകൾക്ക് അടിസ്ഥാനപരമായ തൊഴിലാവകാശങ്ങളും മനുഷ്യാവകാശങ്ങളും നിഷേധിക്കുന്നതുമായ ഇടമാണെന്ന് സമൂഹത്തിന് മുന്നിൽ വെളിപ്പെട്ടിരിക്കുകയാണ്. മലയാള സിനിമയെ നിയന്ത്രിക്കുന്നത് 15 പ്രമുഖ നടന്മാരടങ്ങുന്ന ഒരു ക്രിമിനൽ മാഫിയയാണെന്ന വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് സമൂഹം കേട്ടത്. അറുപതോളം പേജുകൾ വിവരാവകാശ നിയമപ്രകാരം പുറത്തുവിട്ടിട്ടില്ല. 49ാം പേജിലെ 96ാം പാരഗ്രാഫും 81 മുതല്‍ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. 165 മുതല്‍ 196 വരെയുള്ള പേജുകളില്‍ ചില പാരഗ്രാഫുകള്‍ വെളിപ്പെടുത്തിയിട്ടില്ല. മൊഴികള്‍ അടക്കമുള്ള അനുബന്ധ റിപ്പോര്‍ട്ടും പുറത്തുവിട്ടിട്ടില്ല.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം