അമ്മ സംഘടനയുടെ ഭാരവാഹി തെരഞ്ഞെടുപ്പിൽ നിന്നും ആരോപണ വിധേയർ മാറി നിൽക്കണമെന്ന് നടി മാലാ പാർവതി. ആരോപണ വിധേയനായ ബാബുരാജ് അമ്മയെ പ്രതിസന്ധിയിലാക്കാതെ മാറി നിൽക്കണമായിരുന്നു എന്നാണ് മാലാ പാർവതി പറഞ്ഞത്. ജഗദീഷ് പൊതു സമൂഹത്തിന് ഹീറോ ആണെങ്കിലും അമ്മയിലെ അംഗങ്ങൾക്കിടയിൽ മറ്റൊരു അഭിപ്രായമാണെന്നും നടി മനോരമ ന്യൂസിനോട് പ്രതികരിച്ചു. ആരോപണം നേരിട്ടവർ മത്സരിക്കുന്നത് ഉചിതമല്ലെന്ന് മാലാ പാർവതി പറയുന്നു.
‘നിയമത്തിന്റെ അടിസ്ഥാനത്തിൽ പറയുകയല്ല. മര്യാദയുടെ പേരിൽ മാറിനിൽക്കണം. താരസംഘടനയായ അമ്മ സമൂഹത്തിൽ ഇത്രയും ചർച്ചയാകുന്നത് അത് മാതൃകാപരം ആയിരിക്കണം എന്നുള്ളതു കൊണ്ടാണ്. ദിലീപിനെതിരായ വിഷയം മുതൽ ഓരോ വിഷയം വരുമ്പോഴും പൊതു സമൂഹത്തിന്റേയും മാധ്യമങ്ങളുടേയും ശ്രദ്ധ സംഘടനയ്ക്ക് മേലുണ്ടായിരുന്നു. എക്‌സിക്യൂട്ടീവ് അംഗമോ ഭാരവാഹിയോ ആയ ആൾക്കെതിരെ ആരോപണം വരുമ്പോൾ അതാത് കാലത്ത് മാറ്റി നിർത്തിയിട്ടുണ്ട്. ചരിത്രം ഓർത്താൽ ദിലീപ് മാറി നിന്നു, വിജയ് ബാബു മാറി നിന്നു, സിദ്ധിഖ് മാറി നിന്നു’, മാലാ പാർവതി പറയുന്നു.
‘സിദ്ധിഖ് മാറി നിന്നപ്പോഴാണ് രണ്ട് ദിവസം കഴിഞ്ഞ് ബാബുരാജിനെതിരെ ആരോപണം വരുമ്പോൾ. അപ്പോൾ തന്നെ മാറി നിൽക്കണമെന്ന് ശ്വേത മേനോൻ ചാനലിലൂടെ പറഞ്ഞു. പക്ഷെ അന്ന് അദ്ദേഹം അതിന് തയ്യാറായിട്ടുണ്ടാകില്ല. അതുകൊണ്ടാകാം മോഹൻലാൽ രാജിവെക്കുന്നതും അഡ്‌ഹോക് കമ്മിറ്റിയിലേക്ക് പോകുന്നതും. അതിന് ശേഷം വീണ്ടുമൊരു തെരഞ്ഞെടുപ്പ് വരുമ്പോൾ അമ്മയുടെ ഭരണസമിതിയേയും അമ്മ സംഘടനയേയും പ്രതിസന്ധിയിലാക്കാതിരിക്കാനുള്ള ധാർമികത, മര്യാദ ബാബുരാജിന് ഉണ്ടാകേണ്ടതായിരുന്നു എന്നും മാലാ പാർവതി പറഞ്ഞു. അദ്ദേഹം നല്ല സംഘാടകനാണ്. മറ്റ് പല നല്ല ഗുണങ്ങളുമുണ്ട് അദ്ദേഹത്തിന്. എനിക്ക് ഹാപ്പി സർദാറുമായി ബന്ധപ്പെട്ട് ചില ബുദ്ധിമുട്ടുകളുണ്ടായപ്പോൾ എന്നെ പിന്തുണച്ച വ്യക്തിയാണ്. പക്ഷെ ഇങ്ങനൊരു ആരോപണം വരുന്ന സമയത്ത് വീണ്ടും സംഘടനയെ ഇങ്ങനെ പ്രതിസന്ധിയിലാക്കാതിരിക്കാൻ ശ്രമിക്കണമായിരുന്നു എന്നാണ് എന്റെ പക്ഷം എന്നും’ നടി കൂട്ടിച്ചേർത്തു.
‘ഒരു വലിയ വിഭാഗം അമ്മയുടെ തെരഞ്ഞെടുപ്പിൽ നിന്നും മാറി നിൽക്കുകയാണ്. ഒന്നാമത് ഇടവേള ബാബു വരണമെന്ന് ആഗ്രഹിക്കുന്ന വലിയൊരു വിഭാഗമുണ്ട്. അദ്ദേഹം നടത്തിയിരുന്ന സമയത്തെ അച്ചടക്കവും മറ്റും തിരിച്ചുവരണമെന്ന് അവർ ആഗ്രഹിക്കുന്നു. കുറേക്കൂടി വിശ്വാസ്യതയുണ്ട് അദ്ദേഹത്തിന്. പക്ഷെ അദ്ദേഹം പറ്റില്ല എന്ന് പറഞ്ഞ് മാറി നിൽക്കുകയാണ്. പിന്നെ മത്സരത്തിന് വന്ന പേരുകൾ വിജയരാഘവന്റേയും ചാക്കോച്ചന്റേയുമൊക്കെയായിരുന്നു. അവരെല്ലാം തന്നെ ഒഴിഞ്ഞു. ജഗദീഷ് വന്നിട്ടുണ്ട്. അദ്ദേഹം പൊതുസമൂഹത്തിന് വളരെ സ്വീകാര്യനാണ്. കാരണം അമ്മയെ ഏറ്റവും കൂടുതൽ വിമർശിച്ച വ്യക്തിയാണ്.
അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ഹീറോ ഇമേജുണ്ട്. പക്ഷെ അമ്മയിലെ അംഗങ്ങൾക്ക് മറ്റൊരു ആംഗിളുണ്ട്. സിദ്ധിഖ് വിഷയം വന്നപ്പോൾ ഇവർ ഒരു പത്രസമ്മേളനം നടത്താൻ തയ്യാറായിരിക്കുകയായിരുന്നു. അന്ന് ഇപ്പോൾ പത്രക്കാരെ കാണരുതെന്ന് ജഗദീഷ് ഉപദേശിച്ചു. അദ്ദേഹത്തിന്റെ കൂർമബുദ്ധിയിൽ വിശ്വസിക്കുന്ന അംഗങ്ങൾ എന്നാൽ വേണ്ടെന്ന് വച്ചു. എന്നാൽ രണ്ട് ദിവസം കഴിഞ്ഞ് അദ്ദേഹം ആഞ്ഞൊരു അടിയടിച്ചു. ഇവർക്ക് വായില്ലേ, സംസാരിച്ചു കൂടേ എന്ന് ചോദിച്ചു. അങ്ങനെയാണ് മൊത്തം പ്രതിസന്ധിയിലേക്ക് പോയത്. അത് അറിയാവുന്ന വലിയൊരു വിഭാഗം അംഗങ്ങൾ ജഗദീഷിനെതിരെ പ്രചരണം നടത്തുന്നതായിട്ടാണ് ഞാൻ മനസിലാക്കുന്നത്”, മാലാ പാർവതി പറഞ്ഞു.