ചുരുങ്ങിയ കാലം കൊണ്ട് തമിഴ് സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളായി മാറിയ നടനാണ് ശിവകാർത്തികേയൻ. തുടർച്ചയായ വിജയ സിനിമകൾ നടന്റെ കരിയറിൽ വലിയ വഴിത്തിരിവുണ്ടാക്കി. വിജയ്ക്ക് ശേഷം ആരാധകരും സിനിമാപ്രേമികളും പ്രതീക്ഷകളോടെ നോക്കികാണുന്ന താരം കൂടിയാണ് ശിവ. വിജയുടെ പിൻഗാമിയാണ് ശിവകാർത്തികേയൻ എന്ന് പറയുന്നവരും ഏറെയാണ്. ഇതേകുറിച്ച് തന്റെ എറ്റവും പുതിയ ചിത്രം മദ്രാസിയുടെ ട്രെയിലർ ലോഞ്ചിൽ ശിവകാർത്തികേയൻ മനസുതുറന്നിരുന്നു.
വിജയ് തനിക്ക് മൂത്ത സഹോദനെപ്പോലെയാണെന്ന് നടൻ പറഞ്ഞു. തന്നെ അടുത്ത വിജയ് എന്ന് വിളിക്കുന്നതിനെ കുറിച്ചും ശിവകാർത്തികേയൻ സംസാരിച്ചു. ഗോട്ട് എന്ന ചിത്രത്തിൽ വിജയ് സർ എനിക്ക് തോക്ക് തന്ന രംഗത്തെ ഒരുപാട് പേർ പ്രശംസിക്കുന്നുണ്ട്. തന്നെ കുട്ടി ദളപതിയെന്നും ധിടീർ ദളപതിയെന്നും ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ചിലർ വിമർശിക്കുകയും ചെയ്‍തു. പക്ഷേ ഞാൻ അങ്ങനെയൊന്നും ചെയ്‍തിട്ടില്ല. എനിക്ക് അദ്ദേഹം എപ്പോഴും അണ്ണനാണ്. ഞാൻ എപ്പോഴും അദ്ദേഹത്തിന്റെ തമ്പിയുമാണ് എന്ന് ശിവകാർത്തികേയൻ പറഞ്ഞു.
സെപ്റ്റംബർ അഞ്ചിനാണ് ശിവകാർത്തികേയന്റെ എറ്റവും പുതിയ ചിത്രമായ മദ്രാസി തിയേറ്ററുകളിലേക്ക് എത്തുന്നത്. എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്ന് നടൻ ബിജുമേനോനും കേന്ദ്ര കഥാപാത്രമാകുന്നു. തുപ്പാക്കിയിലൂടെ ശ്രദ്ധേയനായ വിദ്യുത് ജമാലാണ് വില്ലൻ വേഷത്തിൽ എത്തുന്നത്. രുക്മിണി വസന്ത് ചിത്രത്തിൽ നായികയാവുന്നു.
ശ്രീ ലക്ഷ്‍മി മൂവീസ് നിർമിക്കുന്ന ചിത്രത്തിൽ ഷബീർ കല്ലറക്കൽ, വിക്രാന്ത് എന്നിവരാണ് മറ്റ് റോളുകളിൽ. അനിരുദ്ധ് രവിചന്ദറാണ് മദ്രാസിയുടെ സംഗീത സംവിധാനം, ഛായാഗ്രഹണം: സുധീപ് ഇളമൺ, എഡിറ്റിങ് : ശ്രീകർ പ്രസാദ്, കലാസംവിധാനം: അരുൺ വെഞ്ഞാറമൂട്, ആക്ഷൻ കൊറിയോഗ്രാഫി : കെവിൻ മാസ്റ്റർ ആൻഡ് മാസ്റ്റർ ദിലീപ് സുബ്ബരായൻ എന്നിവരാണ്.