ഉത്തരേന്ത്യക്കാരോട് മത്സരിച്ച് മലയാള സിനിമാ പ്രവര്‍ത്തകര്‍ ദേശീയ അവാര്‍ഡുകള്‍ നേടുന്നത് വലിയ സംഭവമാണെന്ന് സംവിധായകന്‍ സിബി മലയില്‍. താന്‍ ദേശീയ അവാര്‍ഡ് ജൂറിയില്‍ ഉണ്ടായിരുന്ന കാലത്തെ അനുഭവങ്ങളാണ് സിബി മലയില്‍ പങ്കുവച്ചത്.
മോഹന്‍ലാലിന് അവാര്‍ഡ് കൊടുക്കുന്നതിന് പകരം ഷാരൂഖ് ഖാന് നല്‍കാമെന്ന് വരെ തീരുമാനം ഉണ്ടായിരുന്നു എന്നാണ് സിബി മലയില്‍ പറയുന്നത്. ”അന്ന് മോഹന്‍ലാലിന് പകരം ഷാരൂഖ് ഖാന് മികച്ച നടന് അവാര്‍ഡ് കൊടുത്തൂടെയെന്നും എന്നാല്‍, അവാര്‍ഡ്ദാന പരിപാടി കൊഴുക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞിരുന്നു.”
”ഉത്തരേന്ത്യക്കാരോട് മത്സരിച്ച് മലയാള സിനിമാപ്രവര്‍ത്തകര്‍ അവാര്‍ഡുകള്‍ നേടുന്നതുതന്നെ വലിയ സംഭവമാണ്” എന്നാണ് സിബി മലയില്‍ പറയുന്നത്. സംവിധായകന്‍ പി.ടി കുഞ്ഞുമുഹമ്മദിന്റെ സംഭാവനകള്‍ മുന്‍നിര്‍ത്തി സുഹൃത്തുകള്‍ സംഘടിപ്പിച്ച ‘പി.ടി കലയും കാലവും’ എന്ന പരിപാടിയിലാണ് സിബി മലയില്‍ സംസാരിച്ചത്.
സുജാതയ്ക്ക് നല്‍കാനിരുന്ന അവാർഡ് ശ്രേയ ഘോഷാലിന് നല്‍കിയതിനെ കുറിച്ചും സിബി മലയില്‍ സംസാരിക്കുന്നുണ്ട്. ‘പരദേശി’ സിനിമയ്ക്ക് സംവിധായകന്‍, ചമയം, ഗാനരചന, ഗായിക എന്നിവയ്ക്ക് എന്തായാലും അവാര്‍ഡ് കിട്ടണമെന്ന് താനും ജൂറിയില്‍ ഉണ്ടായിരുന്ന ഛായാഗ്രാഹകന്‍ സണ്ണി ജോസഫും ആഗ്രഹിക്കുകയും അതിനായി ശക്തമായി വാദിക്കുകയും ചെയ്തു.
സുജാതയ്ക്ക് മികച്ച ഗായികയ്ക്കുള്ള അവാര്‍ഡ് സമിതി തീരുമാനിച്ചു. എന്നാല്‍, ഉത്തരേന്ത്യക്കാരനായ ഫെസ്റ്റിവല്‍ ഡയറക്ടര്‍ വന്ന് ആര്‍ക്കാണ് ഗായികയ്ക്കുള്ള അവാര്‍ഡ് എന്ന് ചോദിച്ചു. സുജാതയ്ക്കെന്ന് അറിഞ്ഞപ്പോള്‍ ‘ജബ് വി മെറ്റി’ലെ ശ്രേയാ ഘോഷാലിന്റെ പാട്ട് കേട്ടിട്ടില്ലേ എന്ന് ചോദിച്ചു. അദ്ദേഹം മുന്‍കൈ എടുത്ത് പാട്ട് കേള്‍പ്പിച്ച് അവാര്‍ഡ് തിരുത്തുകയായിരുന്നു എന്നാണ് സിബി മലയില്‍ പറയുന്നത്.