വോട്ടെടുപ്പിനിടെ കൊല്ലത്ത് എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകര്‍ തമ്മിൽ കൈയാങ്കളി

വോട്ടെടുപ്പിനിടെ കൊല്ലം പത്തനാപുരത്ത് എല്‍ഡിഎഫ് പ്രവര്‍ത്തകരും യുഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ കൈയാങ്കളി. ഗവൺമെന്റ് എല്‍ പി സ്കൂളിലെ 48, 49 ബൂത്തുകളിലാണ് ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ വാക്കേറ്റം കൈയാങ്കളിയിൽ കലാശിച്ചത്. വോട്ടർമാരെ വാഹനങ്ങളിൽ എത്തിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൈയാങ്കളിയിലേക്ക് എത്തിയത്.

അതേസമയം, തിരുവനന്തപുരം നെടുമങ്ങാട് 154 -ാം ബൂത്തിൽ സിപിഎം-ബിജെപി പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. ബൂത്ത് ലെവൽ ഓഫീസറുടെ നേതൃത്വത്തിൽ സിപിഎം വോട്ട് പിടിച്ചെന്ന് ആരോപിച്ചാണ് വാക്കേറ്റമുണ്ടായത്. ബൂത്ത് ലെവൽ ഓഫീസറും സിപിഎം പ്രവർത്തകരും സംസാരിച്ച് നിന്നത് ബിജെപി പ്രവർത്തകർ ചോദ്യം ചെയ്തതാണ് തർക്കത്തിന് തുടക്കമിട്ടത്. ബിജെപി സ്ഥാനാർത്ഥി വി മുരളീധരൻ പ്രവർത്തകരുമായി ബൂത്തിൽ വരുകയും കൂടുതൽ സിപിഎം പ്രവർത്തകർ വരുകയും തള്ളലും ഉന്തലും ഉണ്ടാവുകയുമായിരുന്നു. പൊലീസ് ഇടപെട്ട് ഇരുകൂട്ടരെയും സ്ഥലത്ത് നിന്ന് പറഞ്ഞയച്ചു.