എനിക്ക് ആരുടെയും കൂടെ കിടന്നു കൊടുക്കേണ്ടി വന്നിട്ടില്ല.. പക്ഷെ ബിഗ് ബോസിലുണ്ടായ 18 ദിവസവും..; വിശദീകരിച്ച് ഒമര്‍ ലുലു

ബിഗ് ബോസ് ഷോയിലെ കാസ്റ്റിംഗ്കൗച്ചിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് സംവിധായകന്‍ ഒമര്‍ ലുലു. സംവിധായകനും ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥിയുമായ അഖില്‍ മാരാര്‍ വെളിപ്പെടുത്തിയ പ്രശ്‌നങ്ങളോടാണ് ഒമര്‍ പ്രതികരിച്ചത്. ഷോയുടെ ഹെഡ് ആയ രണ്ട് പേര്‍ക്കെതിരെയാണ് അഖില്‍ മാരാര്‍ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. സിബിന്‍ എന്ന മത്സരാര്‍ത്ഥിയെ ഭ്രാന്തനാക്കി ചിത്രീകരിച്ചു, ഷോയില്‍ സെലക്ട് ചെയ്യാമെന്ന് പറഞ്ഞ് സ്ത്രീകളെ പല ഹോട്ടലുകളിലേക്കും കൊണ്ട് പോയി ഉപയോഗിച്ചിട്ടുണ്ട് എന്നൊക്കെയായിരുന്നു അഖില്‍ മാരാര്‍ പറഞ്ഞത്. ബിഗ് ബോസ് സീസണ്‍ 5ലെ മത്സരാര്‍ത്ഥിയായിരുന്നു ഒമര്‍ ലുലു.

ഒമര്‍ ലുലുവിന്റെ വാക്കുകള്‍:

ബിഗ് ബോസിന്റെ കാസ്റ്റിങ് കൗച്ചിനെ സംബന്ധിച്ച് അഖില്‍ മാരാര്‍ പറഞ്ഞ കാര്യത്തിനെ ചൊല്ലി വിവാദങ്ങളും ചര്‍ച്ചകളും നടക്കുന്നുണ്ട്. എന്നെ ഒരുപാട് പേര്‍ വിളിക്കുന്നുണ്ട്. ഞാന്‍ എന്റെ സിനിമയുടെ ഷൂട്ടിംഗില്‍ ആണ്. പിന്നെ ഒന്നാമത് ബിഗ് ബോസിനെ കുറിച്ച് എനിക്ക് വലിയ താല്‍പര്യമില്ല. അതില്‍ പങ്കെടുത്തപ്പോള്‍ മനസിലായി, ഞാനൊരു ബിഗ് ബോസ് മെറ്റീരിയല്‍ അല്ല, അതിന് പറ്റുന്നൊരു കണ്ടസ്റ്റന്റ് അല്ല ഞാന്‍. എനിക്കറിയില്ല അതില്‍ കാസ്റ്റിങ് കൗച്ച് ഉണ്ടോ ഇല്ലയോ എന്ന്. അഖില്‍ പറഞ്ഞപ്പോഴാണ് ഇത് എന്റെ ശ്രദ്ധയില്‍ പെടുന്നത്.

എന്നെ അവര്‍ സീസണ്‍ 2 മുതല്‍ വിളിക്കാറുണ്ട്. സീസണ്‍ 5ല്‍ ആണ് ഞാന്‍ പങ്കെടുത്തത്. എന്താണ് ബിഗ് ബോസ് എന്ന് അറിയാന്‍ പോയതാണ്. എന്നാല്‍ പോയപ്പോള്‍ മനസിലായി ഇത് എനിക്ക് പറ്റുന്ന പരിപാടിയല്ല എന്നത്. എന്റെ ജീവിതത്തിലെ ഏറ്റവും മോശമായ ദിവസങ്ങളാണ് അതില്‍ ഉണ്ടായിരുന്ന 18 ദിവസവും. കാരണം നമ്മളെ മറ്റൊരാള്‍ കണ്‍ട്രോള്‍ ചെയ്യുക, ഭക്ഷണം കിട്ടാതിരിക്കുക, എനിക്ക് അതിനുള്ളില്‍ ഭയങ്കര മാനസിക പ്രശ്‌നങ്ങള്‍ ആയിരുന്നു.

പിന്നെ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് എനിക്ക് പറയാനുള്ളത്, അവര്‍ എന്നെ സീസണ്‍ മുതല്‍ വിളിക്കുന്നുണ്ട്. എനിക്ക് ആരുടെയും കൂടെ കിടന്നു കൊടുക്കണ്ടി വന്നിട്ടില്ല. അതുകൊണ്ട് ദയവു ചെയ്ത് അനാവശ്യമായിട്ടുള്ള വിവാദങ്ങള്‍ അവസാനിപ്പിക്കുക, അല്ലെങ്കില്‍ പക്കാ ക്ലാരിറ്റിയില്‍ നമ്മള്‍ പറയുക. ഈ ആളുകള്‍ക്ക് ഇങ്ങനെ പ്രശ്‌നമുണ്ടായിട്ടുണ്ട്, ഇവരൊക്കെ ഇതിന്റെ പിന്നിലുണ്ട് എന്നൊക്കെ പറയുക. അഖില്‍ അത് കറക്ട് പറയുക. അല്ലെങ്കില്‍ ഒരുപാട് പേരെ അത് ബാധിക്കുന്നുണ്ട്. എന്നെ തന്നെ ഒരുപാട് പേര്‍ വിളിച്ച് ചോദിക്കുന്നുണ്ട്.