മുഖ്യന് ഗുരുവല്ല വോട്ടാണ് മുഖ്യം

കണ്ണൂര്‍ എസ് എന്‍ കോളജിലെ ഒരു പരിപാടിയില്‍ ഉദ്ഘാടകനായി പങ്കെടുത്ത മുഖ്യമന്ത്രി ആ ചടങ്ങിന്റെ സമാരംഭം കുറിച്ചു കൊണ്ട് ചൊല്ലിയ ഗുരുസ്തുതി കേട്ടിട്ട് എഴുന്നേറ്റ് നിന്നില്ലന്നത് ഒരു വിവാദമായി ഇപ്പോള്‍ കേരളത്തില്‍ കത്തിപ്പടരുകയാണ്. കെ സുധാകരന്‍ മുതല്‍ വി മുരളീധരന്‍ വരെയുളളവര്‍ ഈ വിഷയത്തില്‍ പിണറായി വിജയനെതിരെ വാളോങ്ങി നില്‍ക്കുകയുമാണ്. മുഖ്യമന്ത്രി എഴുന്നേറ്റ് നിന്നില്ലന്ന് മാത്രമല്ല എഴുന്നേല്‍ക്കാന്‍ തുനിഞ്ഞ കണ്ണൂര്‍ എം എല്‍ എയും മുന്‍ മന്ത്രിയുമായ കടന്നപ്പള്ളി രാമചന്ദ്രനെ പിടിച്ചിരുത്തുകയും ചെയ്തു. പിണറായിക്ക് തൊട്ടരികിലിരുന്ന എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറിയും കോളജ് മാനേജരുമായ വെള്ളാപ്പള്ളി നടേശനാകട്ടെ കീര്‍ത്തനം കേട്ടപാടെ വടി പോലെ എഴുന്നേറ്റ് നില്‍ക്കുകയും ചെയ്തു.

ഗുരുബ്രഹ്‌മാ ഗുരുര്‍വിഷ്ണു ഗുരുദേവോ മഹേശ്വരാഃ എന്ന് തുടങ്ങുന്ന സ്‌കന്ദപുരാണത്തിലെ ഒരു ശ്‌ളോകമാണ് അവിടെ ചൊല്ലിയത്. ശ്രീനാരായണഗുരുദേവന്‍ ഉള്ള കാലത്ത് തന്നെ ശിവഗിരിയിലും മറ്റു പല ആശ്രമങ്ങളിലും ഗുരുസ്തുതിയായി ചൊല്ലിക്കൊണ്ടിരുന്ന ഒരു ശ്‌ളോകമാണത്്. സാധാരണയായി ഹിന്ദു മത വിഭാഗങ്ങളുടെ ചടങ്ങുകള്‍ക്ക് ഗുരു സ്തുതിയായി അത് ചൊല്ലാറുമുണ്ട്. എന്നാല്‍ ഇവിടെ അത് ചൊല്ലിയപ്പോള്‍ മുഖ്യമന്ത്രി എഴുന്നേറ്റില്ലന്നതാണ് പരാതി. എഴുന്നേല്‍ക്കാന്‍ ശ്രമിച്ച കടന്നപ്പള്ളിയെ പിടിച്ചിരുത്തുകയും ചെയ്തു. അത് ശ്രീനാരായണ ഗുരുവിനെ അവഹേളിക്കുന്ന നടപടിയായെന്നാണ് പലഭാഗത്തു നിന്നും ഉയര്‍ന്ന വിമര്‍ശനം.

ഈശ്വര പ്രാര്‍ത്ഥന, അല്ലങ്കില്‍ ഇത്തരത്തില്‍ മതപരമായ ഛായയുള്ള പ്രാര്‍ത്ഥനകള്‍ കേള്‍ക്കുമ്പോള്‍ ആത്്മീയതയില്‍ താല്‍പര്യമുള്ളവരോ വിശ്വാസമുള്ളവരോ മാത്രം എഴുന്നേറ്റാല്‍ മതിയെന്നും അങ്ങിനെ അല്ലാത്തവര്‍ ഇരുന്നോട്ടെയെന്നുമുള്ള നിര്‍ദോഷമായ കമന്റുകളാണ് പിണറായിയെ അനുകൂലിക്കുന്നവര്‍ പുറപ്പെടുവിക്കുന്നത്്. ബഹുമാനപ്പെട്ട നമ്മുടെ മുഖ്യമന്ത്രി ഈശ്വര വിശ്വാസിയോ, ആത്മീയവാദിയോ അല്ലത്രെ.

പിണറായി വിജയന്‍ എന്ന രാഷ്ട്രീയക്കാരന്‍ തന്റെ ഒരോ ചുവട് വയ്പിലും രാഷ്ട്രീയം മാത്രം കാണുകയും, രാഷ്ട്രീയം ചിന്തിക്കുകയും രാഷ്ട്രീയം ശ്വസിക്കുകയും അത് മാത്രം മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു എണ്ണം പറഞ്ഞ രാഷ്ട്രീയക്കാരനാണ്. അത് കൊണ്ടാണ് അദ്ദേഹം തുടര്‍ച്ചയായി രണ്ടാം തവണയും കേരളത്തിന്റെ മുഖ്യമന്ത്രി കസേരയില്‍ എത്തിയത്. കേരള രാഷ്ട്രീയം ശരിക്കും നിയന്ത്രിക്കുന്നത് 27-28 ശതമാനം വരുന്ന മുസ്‌ളീം സമൂഹവും 18-20 ശതമാനം വരുന്ന ക്രൈസ്തവ സമൂഹവും കൂടിയാണ്. രണ്ട് തവണ മുഖ്യമന്ത്രി സ്ഥാനത്തെത്താന്‍ പിണറായിക്ക് ശക്തമായ പിന്തുണ നല്‍കിയത് ഈ വിഭാഗങ്ങളാണ്. ഹിന്ദു ഭൂരിപക്ഷം എന്ന് പറയുന്നവരുടെ വോട്ട് കഴിഞ്ഞ മുപ്പതിലധികം വര്‍ഷങ്ങളായി മൂന്നായി , എന്നുവച്ചാല്‍ കോണ്‍ഗ്രസിനും , സി പി എമ്മിനും, ബി ജെപിക്കുമിടക്ക് ചിതറിപ്പോവുകയാണ് പതിവ്. അതില്‍ ഈഴവ സമുദായത്തിന്റെ വോട്ട് പലപ്പോഴും രാഷ്ട്രീയാടിസ്ഥാനത്തിലാണ് വീഴുന്നത്. അത് 60 ശതമാനവും ഇടതു മുന്നണിക്കും സി പി എമ്മിനുമാകും, ബാക്കിയുള്ള നാല്‍പ്പത് ശതമാനം കോണ്‍ഗ്രസിനും ബി ജെ പിക്കും ഇടയില്‍ പങ്കുവയ്കപ്പെടുകയും ചെയ്യും.

ഓര്‍ത്തഡോക്‌സ്- യാക്കോബായ തര്‍ക്കത്തിലുള്ള സുപ്രിം കോടതി വിധി നടപ്പാക്കാന്‍ ഇപ്പോഴും വൈമുഖ്യം കാണിക്കുന്ന സര്‍ക്കാര്‍ ശബരിമല വിധി നടപ്പാക്കാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയതന്ത് കൊണ്ടാണെന്ന് മനസിലായില്ലേ, കാരണം ശബരിമല വിധി നടപ്പാക്കിയാല്‍ അത് നവോത്ഥാനത്തിന്റെ കണക്കിലും, യാക്കോബായ ഓര്‍ത്തഡോക്‌സ് തര്‍ക്കത്തിന്‍മേലുള്ള സുപ്രിം കോടതി വിധി നടപ്പാക്കിയാല്‍ അത് ന്യുന പക്ഷ വേട്ടയുടെ കണക്കിലും എഴുതിച്ചേര്‍ക്കപ്പെടും.

കേരളത്തിലെ ഏതാണ്ട് നൂറോളം അസംബ്‌ളി മണ്ഡലങ്ങളില്‍ നിര്‍ണ്ണായക സ്വാധീനമുള്ള മുസ്‌ളീം ന്യുനപക്ഷത്തിന് താന്‍ വളരെ പ്രിയപ്പെട്ടവനാണെന്ന് പിണറായി വിജയനറിയാം. പാണക്കാട് തങ്ങള്‍ക്ക് പോലും പിണറായിക്കുള്ളത്ര സ്വാധീനം മുസ്‌ളീം സമുദായത്തിലില്ല. അത് ഒരിക്കലും നഷ്ടപ്പെടുത്താന്‍ അദ്ദേഹം ആഗ്രഹിക്കുന്നില്ല. അത് കൊണ്ട് ഇതിലും വലിയ ഗുരുസ്തുതി കേട്ടാലും പിണറായി എഴുന്നേറ്റ് നിന്നെന്ന് വരില്ല. കാരണം രാഷ്ട്രീയത്തില്‍ വോട്ടാണ് വലുത്.

കേരള രാഷ്ട്രീയത്തിന്റെ മലരികളും ചുഴികളും നന്നായി മനസിലാക്കിയ നേതാവാണ് പിണറായി വിജയന്‍. ഏതൊക്ക സമുദായങ്ങള്‍ എങ്ങിനെയൊക്കെ തങ്ങളുടെ വോട്ടുകുത്തുമെന്ന് അളന്നും തൂക്കിയും മനസിലാക്കിയ നേതാവ്. എസ് എന്‍ കോളജിലെ പരിപാടിയില്‍ ഗുരുസ്തുതി കേള്‍ക്കുമ്പോള്‍ താന്‍ എഴുന്നേറ്റ് നിന്നില്ലങ്കിലും ഒന്നും സംഭവിക്കില്ലന്ന് അദ്ദേഹത്തിനറിയാം. എഴുന്നേറ്റ് നില്‍ക്കാതിരുന്നാല്‍ അത് നല്‍കുന്ന സന്ദേശമെന്തെന്നും അദ്ദേഹത്തിന് നന്നായി അറിയാം. എഴുന്നേറ്റ് നില്‍ക്കുന്നതിനെക്കാള്‍ എഴുന്നേറ്റ് നില്‍ക്കാതിരിക്കുമ്പോഴാണ് താന്‍ രാഷ്ട്രീയമായി വിജയിക്കുന്നതെന്നും അദ്ദേഹത്തിനറിയാം. കേരള രാഷ്ട്രീയത്തില്‍ പിണറായിക്കു തുല്യം പിണറായി മാത്രമെന്ന് ഒരിക്കല്‍ കൂടി ഉറപ്പിക്കാന്‍ ഈ സംഭവം തന്നെ ധാരാളം

Latest Stories

പഠിച്ചത് ഒമ്പതാം ക്ലാസ് വരെ, റിങ്കു സിങിന് വിദ്യാഭ്യാസ ഓഫിസറായി നിയമനം, ശമ്പളം 90,000 രൂപ

വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്നതിനെ കരുതിയിരിക്കണം; മതപണ്ഡിതന്മാര്‍ പക്വതയോടെ സംസാരിക്കണമെന്ന് ടിപി അബ്ദുല്ല കോയ മദനി

കോഹ്ലിയല്ല, ടി20 ലോകകപ്പ് ഫൈനലിൽ പ്ലെയർ ഓഫ് ദ മാച്ച് ആവേണ്ടിയിരുന്നത് ആ താരം, തുറന്നുപറഞ്ഞ് മുൻ ക്രിക്കറ്റർ

എന്റെ പിന്നാലെ നടന്ന് ഡാഡി പോയി എന്ന് മമ്മൂക്കയോട് പറഞ്ഞു, കൃത്യമായ സമയത്ത് നമ്മൾക്ക് എനർജി തരുന്നൊരു മെസേജ് അയക്കും : ഷൈൻ ടോം ചാക്കോ

യുക്രൈനില്‍ വീണ്ടും കനത്ത ഡ്രോണ്‍ ആക്രമണം നടത്തി റഷ്യ; ആക്രമണം ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍

അപകടശേഷം അവൻ ആകെ തകർന്നു, എന്നോട് ചോദിച്ചത് ഒരേയൊരു കാര്യം മാത്രം, എന്നാൽ അമ്മ ചോദിച്ചത് മറ്റൊന്ന്, വെളിപ്പെടുത്തി ഡോക്ടർ

മരിക്കുന്നതിന് തൊട്ട് മുമ്പ് വീട്ടിലെ പൂജയ്ക്ക് വേണ്ടി ഉപവാസം, ഷെഫാലിയുടെ മരണത്തിന് കാരണമായത് ആന്റി ഏജിങ് മരുന്നുകൾ?

സര്‍ക്കാര്‍ സൂംബയുമായി മുന്നോട്ടുപോകണം; വെറുതെ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു, ഒരു വിഭാഗം മുസ്ലിം നേതൃത്വത്തിന്റെ നിലപാട് ശരിയല്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

എഷ്യാ കപ്പിൽ ഇന്ത്യ- പാക് പോരാട്ടത്തിന് സാധ്യത? ടൂർണമെന്റ് സെപ്റ്റംബറിൽ നടത്താൻ നീക്കം

മനുസ്മൃതി വിഷയത്തില്‍ ഉത്തരം പറയേണ്ടത് ആര്‍എസ്എസ് ആണ്; ആര്‍എസ്എസിന്റെ ചിന്തകള്‍ മാറിയിട്ടുണ്ടെന്ന് ശശി തരൂര്‍