ബാലഗോകുലം എന്നത് ആര്‍ എസ് എസിന്റെ പോഷകസംഘടനയാണെന്ന്് കോഴിക്കോടിന്റെ സി പി എം മേയര്‍ ബീനാഫിലിപ്പിന് ഇതുവരെ തോന്നാത്തത് എന്തായിരിക്കും. കേരളത്തില്‍ സി പിഎം രണ്ടാമത് അധികാരത്തിലേറിയത് മുസ്‌ളീം- ക്രൈസ്തവ ന്യുന പക്ഷ വിഭാഗങ്ങളുടെ വോട്ടുകള്‍ സമാഹരിച്ചാണ്. ന്യുനപക്ഷ ഏകീകരണം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സി പി എമ്മിനും ഇടതുമുന്നണിക്കും അനുകൂലമായത് കൊണ്ടാണ് 99 സീറ്റുകളോടെ വീണ്ടും പിണറായി തന്നെ അധികാരത്തിലെത്തിയത്. പിണറായിയുടെ ആര്‍ എസ് എസ് വിരുദ്ധ നിലപാടിനുള്ള അംഗീകാരമാണ് ഇതെന്ന്് പാര്‍ട്ടിയും സഖാക്കളും കൊട്ടിഘോഷിച്ചു. എന്നാല്‍ പി ജയരാജന്റെ വാവുബലി സുഗമമാക്കാനുള്ള ആഹ്വാനവും, ബീനാഫിലിപ്പിന്റെ ബാലഗോകുലം പരിപാടിയുമെല്ലാം ഒരു കാര്യം വ്യക്തമാക്കുന്നു. കേരളത്തിലെ സി പി എം ബംഗാളിലെ പാര്‍ട്ടിയുടെ വഴിയേ തന്നെയാണ്. സി പിഎം നേതാവും മന്ത്രിയുമായിരുന്ന സുഭാഷ് ചക്രവര്‍ത്തി പറഞ്ഞല്ലോ ഞാന്‍ ആദ്യം ബ്രാഹ്‌മണനും, പിന്നെ ഹിന്ദുവും, പിന്നെ മാത്രം മാര്‍ക്‌സിസ്റ്റുമാണെന്ന്. കേരളത്തിലെ സി പിഎം നേതാക്കള്‍ അവിടം വരെ എത്തിയില്ലന്നേയുള്ളു. അല്‍പ്പം സമയം കൊടുത്താല്‍ അവര്‍ ബംഗാള്‍ സഖാക്കളെ കടത്തി വെട്ടിക്കോളും.
കേരളത്തിലെ ഏറ്റവും വലിയ ഹിന്ദു പാര്‍ട്ടിയെന്നാണ് സി പി എമ്മിനെപ്പറ്റി പറയാറുള്ളത്. ഇടക്കാലത്ത് ആ സ്ഥാനം ബി ജെ പി തട്ടിയെടുക്കുമോ എന്ന ഭീതിയാണ് സി പിഎമ്മിനെ മുസ്‌ളീം സംഘടനകളിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍ അത് ബുദ്ധിപൂര്‍വ്വം ആസൂത്രണം ചെയ്ത ഒരു ചുവട് മാറ്റമായിരുന്നത് കൊണ്ട് ആരും അത്രപെട്ടെന്ന് തിരിച്ചറിഞ്ഞില്ല. ബി ജെ പിയെയും ആര്‍ എസ് എസിനെയും ആക്രമിച്ചുകൊണ്ട് ന്യുനപക്ഷ വോട്ടുകള്‍ ഉറപ്പിക്കുമ്പോഴും തങ്ങളുടെ ഹിന്ദു അടിത്തറ നഷ്ടപ്പെടാതിരിക്കാന്‍ സി പി എം എന്നും ശ്രദ്ധിച്ചിരുന്നു. മന്ത്രി സഭാ രൂപവല്‍ക്കരണമടക്കമുള്ള കാര്യങ്ങളില്‍ അത് വളരെ വ്യക്തവുമായിരുന്നു.
ആര്‍ എസ് എസും പിണറായിയും തമ്മിലുള്ള മധ്യസ്ഥ സംഭാഷണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ശ്രീ എം എന്ന യോഗാചാര്യന് തിരുവനന്തപുരത്ത് യോഗാ സെന്റര്‍ തുടങ്ങാന്‍ സര്‍ക്കാര്‍ ഭൂമി പതിച്ച് കൊടുത്ത സംഭവം കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് വലിയ വിവാദമായുര്‍ത്തിയിരുന്നു. അത് പൊലെ തന്നെ പി ജയരാജനെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നിലും ആര്‍ എസ് എസിനെ പ്രീണിപ്പിക്കാനുള്ള ശ്രമമുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. കഴിഞ്ഞ അഞ്ച് ദശാബ്ദമായി അണികള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ അല്ലാതെ പ്രത്യയശാസ്ത്രതലത്തില്‍ ആര്‍ എസ് എസിനെ നേരിടാന്‍ കേരളത്തില്‍ സി പിഎം യാതൊരു രാഷ്ട്രീയ പരിപാടിയും രൂപപ്പെടുത്തിയിരുന്നില്ല.
ന്യുനപക്ഷ വോട്ടുകള്‍ പ്രത്യേകിച്ച് മുസ്ലീ വോട്ടുകള്‍ നേടുക എന്നതില്‍ മാത്രം ശ്ര
ദ്ധ കേന്ദ്രീകരിച്ചുളള ആര്‍ എസ് എസ് വിരോധമേ എക്കാലവും സി പി എം കേരളത്തില്‍ പുലര്‍ത്തിയിരുന്നുള്ളു. കണ്ണൂര്‍ ജില്ലക്ക് പുറത്തേക്ക് കാര്യമായ സി പി എം- ആര്‍ എസ് എസ് സംഘടനങ്ങള്‍ പോലും ഉണ്ടായിട്ടില്ല. കേരളത്തിലെ ഭൂരിപക്ഷ സമുദായത്തില്‍ പ്രത്യേകിച്ച് അതിനുള്ളില്‍ ഉള്ള ഈഴവരടക്കമുള്ള പിന്നോക്ക വിഭാഗങ്ങള്‍ കാലാകാലങ്ങളായി തങ്ങള്‍ക്ക് നല്‍കുന്ന പിന്തുണ ബി ജെ പി തട്ടിയെടുക്കുമോ എന്ന ഭയം കൊണ്ട് മാത്രമാണ് പലപ്പോഴും കേരളത്തില്‍ സിപിഎം ആര്‍ എസ് എസ് ഏറ്റമുട്ടലുകളുണ്ടാകുന്നത്.
ബിനാഫിലിപ്പ് പറഞ്ഞത് ശരിയാണ്. ബാലഗോകുലത്തിന്റെ പരിപാടിക്ക് പോകണ്ടാ എന്നൊന്നും സി പി എം അത്ര ഉറപ്പിച്ച് പറഞ്ഞുകാണില്ല. കാരണം ആ്ര്‍ എസ് എസിന്റെ പരിപാടിക്ക് പോകാതിരിക്കുന്നതിലുള്ള രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കാന്‍ സി പി എം ആഗ്രഹിക്കുന്നില്ല. കേന്ദ്രത്തില്‍ ബി ജെ പി സര്‍ക്കാരെങ്ങാന്‍ മാറുന്ന അവസ്ഥയുണ്ടായാല്‍ ഈ ന്യുനപക്ഷ വോട്ടുകള്‍ എല്ലാം കോണ്‍ഗ്രസിലേക്ക് തിരിച്ചുപോകുമെന്ന് സി പി എമ്മിന് നന്നായി അറിയാം. അപ്പോള്‍ ആശ്രയിക്കാന്‍ പഴയ ഫോര്‍മുല മാത്രമേയുള്ളു. അത് കൊണ്ട് തന്നെ ആര്‍ എസ് എസ് വേദിയില്‍ പോയതിന് കണ്ണില്‍ പൊടിയിടുന്ന ശാസനയല്ലാതെ മറ്റൊരു ശിക്ഷയും സി പി എം കോഴിക്കോട് മേയര്‍ക്ക് നല്‍കിയേക്കില്ല. എല്ലാ ബി ജെ പിക്കാരും തിരഞ്ഞെടുപ്പുകളില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യുമെന്ന് ബി ജെ പി നേതാക്കള്‍ പോലും വിശ്വസിക്കില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 40 സീറ്റിലെങ്കിലും ബി ജെ പി വോട്ട് ഇടതുമുന്നണിക്ക് പോയെന്ന ആരോപണം വോട്ടെണ്ണി കഴിഞ്ഞ സമയത്ത് കോണ്‍ഗ്രസ് നേതൃത്വം ഉയര്‍ത്തിയതു ഈ അവസരത്തില്‍ ഓര്‍ക്കാവുന്നതാണ്.
ഒരു കാര്യം കൂടി, ശിശുപരിപാലനത്തില്‍ കേരളം ഉത്തരേന്ത്യയേക്കാള്‍ പിന്നിലാണെന്ന് കണ്ടെത്തിയ മേയര്‍ക്ക് ഞങ്ങളുടെ വക ഒരു ചുവപ്പന്‍ അഭിവാദ്യം….