“കറൻസി സംസാരിക്കുന്നു; ഭരണത്തിന് മറുപടിയില്ല”

2026-ലേക്ക് കടക്കുമ്പോൾ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ അപകടം ഒരു കറൻസി നമ്പറല്ല; അത്  രാഷ്ട്രീയ സാമ്പത്തിക ദിശാബോധത്തിന്റെ അഭാവമാണ്. ഡോളറിന് 92 രൂപ എന്ന പ്രവചനം ഒരു ഭാവികണക്കായി കാണുന്നത് ഭരണകൂടത്തിന് സൗകര്യപ്രദമായേക്കാം, പക്ഷേ വിപണി അത് അങ്ങനെ വായിക്കുന്നില്ല. വിപണിക്ക് അത് ഒരു സന്ദേശമാണ് ‘ ഇന്ത്യയുടെ നയപരമായ അനിശ്ചിതത്വം തുടരുകയാണെങ്കിൽ, ഈ വീഴ്ച താൽക്കാലികമല്ല, ഘടനാപരമായതായിരിക്കും. 2026-ൽ ഇന്ത്യ ഒരു തെരഞ്ഞെടുപ്പ് കാലഘട്ടത്തിന്റെ ശേഷിപ്പുകളിലൂടെയും പുതിയ രാഷ്ട്രീയ വിന്യാസങ്ങളിലൂടെയും കടന്നുപോകുമ്പോൾ, സമ്പദ്‌വ്യവസ്ഥ കൂടുതൽ രാഷ്ട്രീയവൽക്കരിക്കപ്പെടാനുള്ള സാധ്യത ശക്തമാണ്. അത്തരമൊരു സാഹചര്യത്തിൽ, കറൻസി വിപണി രാഷ്ട്രീയ സന്ദേശങ്ങളെ വളരെ കർശനമായി വായിക്കും; അവിടെ ആശ്വാസം നൽകുന്ന മുദ്രാവാക്യങ്ങൾക്ക് ഒരു വിലയുമില്ല.

അടുത്ത വലിയ അപകടം വ്യാപാര നയത്തിലാണ്. ഇന്ത്യ–അമേരിക്ക വ്യാപാര ഉടമ്പടി ഇനിയും വ്യക്തതയില്ലാതെ തുടരുകയാണെങ്കിൽ, 2026 ഇന്ത്യയ്ക്ക് “നഷ്ടപ്പെട്ട അവസരങ്ങളുടെ വർഷം” ആകാനുള്ള സാധ്യത നിസ്സാരമല്ല. ആഗോള സപ്ലൈ ചെയിൻ പുനഃക്രമീകരണം ഇപ്പോൾ തന്നെ ഒരു അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ്. കമ്പനികൾ അനിശ്ചിതത്വം നീണ്ടുനിൽക്കുന്ന വിപണികളിൽ കാത്തുനിൽക്കില്ല; അവർ തീരുമാനമെടുക്കും, മാറിപ്പോകും. ഉയർന്ന ടാരിഫുകളും നയസ്ഥിരതയില്ലായ്മയും തുടരുകയാണെങ്കിൽ, ഇന്ത്യയ്ക്ക് ലഭിക്കാമായിരുന്ന ഉൽപാദനവും തൊഴിലവസരങ്ങളും മറ്റ് ഏഷ്യൻ സമ്പദ്‌വ്യവസ്ഥകളിലേക്ക് മാറും. അപ്പോൾ രൂപയുടെ ദൗർബല്യം കയറ്റുമതിക്ക് അനുകൂലമാകുമെന്ന വാദം പൂർണ്ണമായി തകരും, കാരണം കയറ്റുമതി ചെയ്യാനുള്ള വ്യവസായ അടിത്തറ തന്നെ ദുർബലമാകും.

മൂന്നാമത്തെ അപകടം നിക്ഷേപ പ്രവാഹത്തിലാണ്. വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ ഒരു രാജ്യത്തെ വിലയിരുത്തുന്നത് ഇപ്പോൾ ലാഭ സാധ്യതയിലൂടെ മാത്രമല്ല, രാഷ്ട്രീയ–സ്ഥാപനപരമായ വിശ്വാസ്യതയിലൂടെയാണ്. 2026-ൽ ഈ വിശ്വാസ്യത തിരികെ നേടാൻ ഇന്ത്യ പരാജയപ്പെടുകയാണെങ്കിൽ, പുറത്തേക്കുള്ള നിക്ഷേപ ഒഴുക്ക് ഒരു ‘സൈക്ലിക്കൽ’ പ്രശ്നമായി അല്ല, ഒരു ‘സ്ഥിരാവസ്ഥ’യായി മാറും. അതിന്റെ അർത്ഥം വ്യക്തമാണ്: രൂപ സ്ഥിരമായി സമ്മർദത്തിലായിരിക്കും, ഓഹരി വിപണി കൂടുതൽ അസ്ഥിരമാകും, സർക്കാർ ധനസമാഹരണം കൂടുതൽ ചെലവേറിയതാകും. ഇത് ഒടുവിൽ പൊതുചെലവുകൾ ചുരുക്കാനും സാമൂഹ്യ മേഖലകളിലെ നിക്ഷേപം കുറയ്ക്കാനും ഭരണകൂടത്തെ നിർബന്ധിതമാക്കും അതിന്റെ വില ജനങ്ങളാണ് അടയ്ക്കുക.

2026-ലേക്ക് നീങ്ങുമ്പോൾ മറ്റൊരു നിർണായക അപകടം ഡാറ്റാ വിശ്വാസ്യതയുടെ രാഷ്ട്രീയ ഭാവിയാണ്. കണക്കുകൾ ഇപ്പോഴും പൂർണ്ണ സുതാര്യതയോടെ പുറത്തുവരാത്ത ഒരു ഭരണപരിസരത്തിൽ, വിപണിയും നിക്ഷേപകരും ഏറ്റവും മോശം സാധ്യതയാണ് കണക്കാക്കുക. ഡാറ്റ മൗനം പാലിക്കുന്നിടത്ത്, കറൻസി സംസാരിക്കും.അതും ശിക്ഷയുടെ ഭാഷയിൽ. തൊഴിൽ, വരുമാനം, ഉപഭോഗം, ഗ്രാമീണ ക്ഷീണം ഇവയെക്കുറിച്ചുള്ള വ്യക്തമായ കണക്കുകൾ ഇല്ലെങ്കിൽ, 2026-ൽ രൂപയുടെ സമ്മർദം ഒരു സാമ്പത്തിക പ്രതിഭാസമല്ല, ഒരു രാഷ്ട്രീയ വിലയിരുത്തലായിരിക്കും. ലോകം അത് വായിക്കുന്നത് ഇങ്ങനെ ആയിരിക്കും: ഇന്ത്യ സത്യം പറയാൻ ഭയപ്പെടുന്നു.

അഞ്ചാമത്തെ അപകടം ഏറ്റവും ആഴത്തിലുള്ളതാണ് സഹനത്തെ ഒരു സ്ഥിരമായ ഭരണതന്ത്രമാക്കി മാറ്റുന്ന രാഷ്ട്രീയ സംസ്കാരം. 2026-ൽ ഇന്ത്യയിൽ ജനങ്ങൾക്കുള്ള സന്ദേശം ഇതായി തുടരുകയാണെങ്കിൽ “ഇത് താൽക്കാലികമാണ്, സഹിക്കുക, രാഷ്ട്രനിർമ്മാണം നടക്കുകയാണ്” അത് സമ്പദ്‌വ്യവസ്ഥയ്ക്ക് മാത്രമല്ല, ജനാധിപത്യത്തിനും അപകടകരമാകും. കാരണം ദീർഘകാല സാമ്പത്തിക സമ്മർദം രാഷ്ട്രീയ വിശ്വാസം ക്ഷയിപ്പിക്കും. വിശ്വാസം ക്ഷയിക്കുമ്പോൾ, ഭരണകൂടം കൂടുതൽ നിയന്ത്രണത്തിലേക്ക് നീങ്ങും; നിയന്ത്രണം കൂടുമ്പോൾ, വിപണി കൂടുതൽ പേടിക്കും; പേടി കൂടുമ്പോൾ, കറൻസി കൂടുതൽ ദുർബലമാകും. ഇതൊരു ദുഷ്‌ചക്രമാണ്—2026 ഇന്ത്യയ്ക്ക് ഇതിൽനിന്ന് രക്ഷപ്പെടുമോ എന്നതാണ് യഥാർത്ഥ ചോദ്യം.

2026 ഇന്ത്യയ്ക്ക് ഒരു മുന്നറിയിപ്പാണ്, ഒരു വിധിയല്ല. പക്ഷേ മുന്നറിയിപ്പുകൾ അവഗണിക്കുന്ന രാജ്യങ്ങൾക്ക് ചരിത്രം ഒരേ സ്വഭാവത്തിലാണ് പ്രതികരിച്ചത്. രൂപയുടെ ദൗർബല്യം, നിക്ഷേപകരുടെ പിന്മാറ്റം, വ്യാപാര അനിശ്ചിതത്വം, ഡാറ്റാ മൗനം—ഇവയെല്ലാം ചേർന്ന് പറയുന്നത് ഒരൊറ്റ കാര്യം: ഇന്ത്യക്ക് ഇനിയും സമയമുണ്ട്, പക്ഷേ അതിന് രാഷ്ട്രീയ ധൈര്യം വേണം. സത്യം പുറത്തുവിടാനുള്ള ധൈര്യം, നയങ്ങളിൽ വ്യക്തത വരുത്താനുള്ള ധൈര്യം, ജനങ്ങളോട് സഹനം ചോദിക്കുന്നതിനു മുമ്പ് ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള ധൈര്യം.

2026 ഒരു സംഖ്യയല്ല. അത് ഇന്ത്യയുടെ സാമ്പത്തിക–രാഷ്ട്രീയ ആത്മപരിശോധനയുടെ അവസാനഘട്ടമാകാം—അല്ലെങ്കിൽ ഒരു ദീർഘകാല വീഴ്ചയുടെ തുടക്കമാകാം. തീരുമാനമെടുക്കുന്നത് കറൻസി വിപണിയല്ല; അത് ഇപ്പോൾ തന്നെ തന്റെ തീരുമാനം പറഞ്ഞുകഴിഞ്ഞു. തീരുമാനമെടുക്കേണ്ടത് ഭരണകൂടവും സമൂഹവും ചേർന്നാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ