ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ രണ്ടു ടെസ്റ്റുകളിൽനിന്ന് അജിൻക്യ രഹാനെയെ ഒഴിവാക്കിയ മാനേജ്മെന്റ് തീരുമാനത്തെ ന്യായീകരിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രവി ശാസ്ത്രി. രോഹിത് ശർമ ഫോമിൽ തുടരുന്ന ബാറ്റ്സ്മാനായതിനാലാണ് അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്തിയതെന്നും ശാസ്ത്രി പറഞ്ഞു.
ആദ്യ ടെസ്റ്റിൽ രഹാനെ പരാജയപ്പെട്ടാൽ എന്തുകൊണ്ട് രോഹിതിനെ ടീമിൽ ഉൾപ്പെടുത്തിയില്ല എന്ന ചോദ്യവും നിങ്ങൾക്കുണ്ടാകില്ലേ എന്ന് മാധ്യപ്രവർത്തകരോട് ശാസ്ത്രി ചോദിച്ചു. അതേസമയം രണ്ടാം ടെസ്റ്റിൽ ഭുവനേശ്വറിനെ ഒഴിവാക്കി ഇഷാന്ത് ശർമയെ ടീമിൽ എടുത്തതും അദ്ദേഹം ന്യായീകരിച്ചു. വിദേശത്ത് മികച്ച റിക്കാർഡുള്ള രഹാനയെ ഒഴിവാക്കിയാണ് രോഹിത് ശർമയ്ക്ക് കോഹ്ലിയുടെ ടീമിൽ ഇടംനൽകിയത്.
ഇതിനെതിരേ വ്യാപക വിമർശനം ഉയർന്നിരുന്നു. രഹാനയ്ക്കു പകരമെത്തിയ രോഹിതിന് രണ്ടു ടെസ്റ്റുകളിലും തിളങ്ങാൻ കഴിഞ്ഞതുമില്ല. ഇരു ടെസ്റ്റുകളും പരാജയപ്പെട്ടതോടെ കോഹ്ലിയുടെ ടീമിന് പരന്പര നഷ്ടപ്പെടുകയും ചെയ്തിരുന്നു.