ഇപ്പോൾ നടക്കുന്ന ടി 20 ലോകകപ്പിൽ ഇന്ത്യക്ക് തുടർച്ചയായ മൂന്നാം ജയം. പാകിസ്താനെതിരെ 61 റൺസിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഇതോടെ സൂപ്പർ 8 ലേക്ക് ഇന്ത്യ രാജകീയമായി പ്രവേശിച്ചു. ഇന്ത്യക്ക് വേണ്ടി ബാറ്റിംഗിൽ ഇഷാൻ കിഷനും, ബോളിങ്ങിൽ ജസ്പ്രീത് ബുംറ, ഹർദിക് പാണ്ട്യ, അക്‌സർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. ഇപ്പോഴിതാ മത്സരം തോറ്റതിന് കാരണം പറഞ്ഞിരിക്കുകയാണ് പാക്കിസ്ഥാൻ നായകൻ സൽമാൻ അലി ആഗ.
” ഞങ്ങളുടെ സ്പിന്നർമാരിൽ ഞങ്ങൾക്ക് വിശ്വാസമുണ്ടായിരുന്നു, ഇന്നത്തെ ദിവസം അവർ അവധി എടുത്തെന്നാണ് തോന്നുന്നത്. ചില ഘട്ടങ്ങളിൽ അവരുടെ പ്രകടനം മോശമായിരുന്നു. കഴിഞ്ഞ 6 മാസമായി അവർ മികച്ച പ്രകടനമാണ് പുറത്തെടുത്തത്, അതുകൊണ്ട് തന്നെ ഞങ്ങൾ അവർക്ക് പിന്തുണ നൽകും. ബാറ്റിംഗിൽ ആകട്ടെ തുടക്കം അത്ര നല്ലതായിരുന്നില്ല. ടി 20 ക്രിക്കറ്റിൽ ആദ്യ പവർപ്ളേയിൽ തന്നെ 3 അല്ലെങ്കിൽ 4 വിക്കറ്റുകൾ പോകുന്നത് അത്ര നല്ലതല്ല” സൽമാൻ അലി ആഗ പറഞ്ഞു.
ടോസ് നഷ്ടപെട്ട ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ അഭിഷേക് ശർമ്മയെ നഷ്ടമായി. പിന്നീട് ഇഷാൻ കിഷൻ 40 പന്തിൽ 10 ഫോറും 3 സിക്‌സും അടക്കം 77 റൺസ് നേടി തകർപ്പൻ പ്രകടനം കാഴ്ച്ച വെച്ചു. കൂടാതെ സൂര്യകുമാർ യാദവ് 32 റൺസും, ശിവം ദുബൈ 27 റൺസും, തിലക് വർമ്മ 25 റൺസും നേടിയതോടെ ഇന്ത്യൻ സ്കോർ 175-ൽ തീർന്നു.
ബോളിങ്ങിൽ ഇന്ത്യക്കായി ജസ്പ്രീത് ബുംറ, അക്‌സർ പട്ടേൽ, ഹർദിക് പാണ്ട്യ, വരുൺ ചക്രവർത്തി എന്നിവർ 2 വിക്കറ്റുകൾ വീതം വീഴ്ത്തി. കൂടാതെ കുൽദീപ് യാദവ്, തിലക് വർമ്മ എന്നിവർ ഓരോ വിക്കറ്റുൾ വീതവും വീഴ്ത്തി.