ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ നാല് റണ്‍സും രണ്ടാം മത്സരത്തില്‍ റണ്ണൊന്നും നേടാതെയുമാണ് വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്‍ മടങ്ങിയത്. കഴിഞ്ഞ കുറെ മത്സരങ്ങളായി മോശം ഫോമിലാണ് ഗിൽ കളിക്കുന്നത്. ഏഷ്യ കപ്പ് മുതൽ തുടങ്ങിയ ഈ മാറ്റം ഒടുവിൽ സഞ്ജുവിനെ മധ്യനിരയിലേക്കും ഒടുവിൽ ടീമിന് പുറത്തേക്കും വലിച്ചിട്ടു. ഗില്ലിനെതിരെയുള്ള വിമർശനങ്ങൾക്ക് എതിരെ സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആശിഷ് നെഹ്റ.
ആശിഷ് നെഹ്റ പറയുന്നത് ഇങ്ങനെ:
” നിങ്ങൾ വിമർശിച്ചുകൊണ്ടിരിക്കുന്ന താരത്തെ നോക്കൂ, ഇത് ടി20 ഫോര്‍മാറ്റാണ്. വേഗതയേറിയ ഫോര്‍മാറ്റില്‍ അന്താരാഷ്ട്ര മത്സരമായാലും ഐപിഎല്‍ ആയാലും രണ്ടോ മൂന്നോ മത്സരങ്ങൾക്ക് ശേഷം ഗില്ലിനെ പോലൊരു താരത്തെ വിമര്‍ശിക്കാന്‍ കഴിയില്ല. ഗില്ലിന്റെ ക്ലാസ് എന്താണെന്ന് നമുക്കറിയാം. ഗില്ലിനെ വിമര്‍ശിക്കുന്നവര്‍ക്കാണ് പ്രശ്‌നം”
” നിങ്ങള്‍ക്ക് വേണമെങ്കില്‍ അഭിഷേക് ശര്‍മയെയും ശുഭ്മന്‍ ഗില്ലിനെയും മാറ്റാം. റുതുരാജിനെയും സായ് സുദര്‍ശനെയും കൊണ്ടുവരാം. വേണമെങ്കില്‍ സുന്ദറിനെയും കിഷനെയും ബാറ്റിങ്ങിനിറക്കാം. ഒരുപാട് ഓപ്ഷനുകള്‍ അവിടെയുണ്ട്. എന്നാല്‍ താരങ്ങളെ ഇങ്ങനെ നിരന്തരമായി മാറ്റികൊണ്ടിരിക്കുന്നത് നല്ല കാര്യമല്ല. അത് ടീമിന് ബുദ്ധിമുട്ടുണ്ടാക്കും” നെഹ്‌റ കൂട്ടിച്ചേർത്തു.