ഇപ്പോൾ നടക്കുന്ന ടി 20 ലോകകപ്പിൽ വിജയ സാധ്യത കൂടുതലുള്ള ടീമായിരുന്നു ഇന്ത്യ. എന്നാൽ സൂപ്പർ എട്ടിലേക്ക് കടന്നതോടെ കാര്യങ്ങൾ എല്ലാം മാറി മറിഞ്ഞു. ദക്ഷിണാഫ്രിക്കയോട് 76 റൺസിന്റെ ദയനീയ പരാജയം ഏറ്റുവാങ്ങിയതോടെ ഇന്ത്യ ടൂർണമെന്റിൽ നിന്നും പുറത്താകുന്ന ലക്ഷണമാണ് കാണുന്നത്.
ഇന്ന് നടക്കുന്ന നിർണായക മത്സരത്തിൽ ഇന്ത്യ സിംബാവെയെ നേരിടും. ടീമിൽ സഞ്ജു സാംസൺ ഇടം നേടുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. അക്രമണോസക്തമായ തുടക്കം ലഭിക്കണമെങ്കിൽ മലയാളി താരം തന്നെ ടീമിൽ വേണമെന്നാണ് പല മുൻ താരങ്ങളുടെയും വിലയിരുത്തൽ. ഇപ്പോഴിതാ ടീമിൽ വരുത്തേണ്ട മാറ്റങ്ങൾ പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ലക്ഷ്മിപതി ബാലാജി.
ഇന്ത്യയുടെ ടോപ്പ് ഓർഡറിൽ ഇഷാൻ കിഷൻ, അഭിഷേക് ശർമ്മ, തിലക് വർമ്മ എന്നീ മൂന്ന് ഇടംകൈയ്യൻമാർ ഒരുമിച്ച് കളിക്കുന്നത് ടീമിന് ഗുണകരമല്ലെന്നും ഏതെങ്കിലും പൊസിഷനിൽ സഞ്ജു സാംസണെ ഇറക്കണമെന്നും ബാലാജി പറഞ്ഞു. ടോപ്പ് ത്രീയിൽ ഒരു വലംകൈയ്യൻ ബാറ്റർ അനിവാര്യമാണ്. ഇഷാൻ കിഷൻ ഫോമിലാണെങ്കിലും മറ്റുള്ളവരുടെ പ്രകടനം മോശമാണ്. ഇഷാൻ പരാജയപ്പെട്ടാൽ പവര്‍ പ്ലേയില്‍ ഇന്ത്യ 20/3 എന്ന നിലയിലേക്ക് തകരാൻ സാധ്യതയുണ്ടെന്നും ബാലാജി പറഞ്ഞു. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ അക്സർ പട്ടേലിനെ ഒഴിവാക്കി വാഷിംഗ്ടൺ സുന്ദറിനെ ഉൾപ്പെടുത്തിയ തീരുമാനത്തെ ബാലാജി ശക്തമായി വിമർശിച്ചു.