ഋഷഭ് പന്തിന്റെ അസാധാരണമായ സ്ട്രോക്ക്പ്ലേയെക്കുറിച്ച് സംസാരിച്ച് അദ്ദേഹത്തിന്റെ ഷോട്ടുകളുടെ ‘ഓഫ്-ബാലൻസ്’ സ്വഭാവത്തെക്കുറിച്ചുള്ള മിഥ്യാധാരണയെ പൊളിച്ചെഴുതി ഇതിഹാസ ക്രിക്കറ്റർ സച്ചിൻ ടെണ്ടുൽക്കർ. പന്തിന്റെ വീഴ്ചകൾ മനഃപൂർവ്വം മാത്രമാണെന്നും, പന്തിനടിയിൽ നിന്ന് മികച്ച എലവേഷനായി മാറുക എന്ന ലക്ഷ്യത്തോടെയാണ് പന്ത് അത് ചെയ്യുന്നതെന്നും സച്ചിൻ വ്യക്തമാക്കി.
പന്തിന്റെ സമീപനം ബോളറുടെ ഡെലിവറി ലെങ്തിനെ ആശ്രയിച്ചിരിക്കുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. പാഡില്‍ സ്വീപ്പ് കളിക്കാന്‍ ശ്രമിക്കവെയാണ് റിഷഭ് പലപ്പോഴും താഴെ വീഴാറുള്ളത്. എന്നാല്‍ അതു ആ ഷോട്ട് കളിക്കാനുള്ള അദ്ദേഹത്തിന്റെ ഒരു ടെക്‌നിക്കാണെന്നാണ് സച്ചിന്‍ ചൂണ്ടിക്കാണിക്കുന്നത്.
‘സ്വീപ്പ് ഷോട്ടിനു ശ്രമിക്കുമ്പോള്‍ അല്‍പ്പം എലവേഷനോടു കൂടി ബോളിനു അടിയിലെത്തി സ്‌കൂപ്പ് ചെയ്യാന്‍ ഇഷ്ടപ്പെടുന്നയാളാണ് റിഷഭ് പന്ത്. ആളുകളുടെ വിചാരം അദ്ദേഹം താഴെ വീണു പോയെന്നാണ്. പക്ഷെ അതു മനപ്പൂര്‍വ്വം തന്നെ ചെയ്യുന്നതാണ്. അങ്ങനെ ചെയ്താല്‍ ബോളിനു താഴെ പോവാന്‍ തനിക്കു സാധിക്കുമെന്നു റിഷഭിനറിയാം. അത്തരത്തിലുള്ള ഷോട്ടുകള്‍ക്കു പിന്നിലെ രഹസ്യമെന്നത് ബോളിനു അടിയില്‍ പോവുകയെന്നതാണ്.’
‘ബാറ്റിംഗിനിടെയുള്ള വീഴ്ച റിഷഭ് പന്ത് നേരത്തേ പ്ലാന്‍ ചെയ്യുന്നതാണ്. അല്ലാതെ ബാലന്‍സ് തെറ്റി വീഴാറുള്ളതല്ല. ഒരു ബോളര്‍ എറിയുന്ന ബോളിനെ ആശ്രയിച്ചിരിക്കും റിഷഭിന്റെ വീഴ്ചയും. ഫുള്ളര്‍ ലെങ്ത് ബോളുകള്‍ വരുമ്പോള്‍ മാത്രമേ അദ്ദേഹം വീഴാറുള്ളൂ. ലെങ്ത്ത് കൂടുതല്‍ അകലെയായിരിക്കുമ്പോള്‍ വളരെ അനായാസം റിഷഭിനു അതു കളിക്കാനും സാധിക്കുന്നു.’
‘ചില സന്ദര്‍ഭങ്ങളില്‍ റിഷഭ് ആ ഷോട്ട് കളിക്കാന്‍ പാടില്ലായിരുന്നുവെന്നു ആളുകള്‍ക്കു തോന്നാറുണ്ട്. പക്ഷെ റിഷഭിനു പക്വതയുണ്ട്. ഏതൊക്കെ ബോളുകളാണ് താന്‍ കളിക്കേണ്ടതെന്ന ധാരണയും അദ്ദേഹത്തിനുണ്ട്. നിങ്ങള്‍ ഒരു മല്‍സരത്തില്‍ തോല്‍വിയൊഴിവാക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ റിഷഭിനു വ്യത്യസ്തമായ സമീപനം സ്വീകരിക്കേണ്ടതായി വരും. പക്ഷെ അതു സാഹചര്യത്തെയും സമയത്തെയുമെല്ലാം ആശ്രയിച്ചിരിക്കും. തന്റെ അനുഭവസമ്പത്ത് വളരെ നന്നായി അദ്ദേഹം ഉപയോഗിക്കാറുണ്ടെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.