ഇനി കളി വേറെ ലെവല്‍; കംഗാരുപ്പടയും കരീബിയന്‍ സിംഹങ്ങളും ഇന്നു കളത്തില്‍

യുഎഇ വേദിയൊരുക്കുന്ന ട്വന്റി20 ലോക കപ്പിന്റെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്ക് ഇന്നു തുടക്കം. ഒന്നാം ഗ്രൂപ്പിലെ കന്നിപ്പോരില്‍ കരുത്തരായ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. വൈകിട്ട് 3.30നാണ് ഓസീസ്- ദക്ഷിണാഫ്രിക്ക മുഖാമുഖം. രാത്രി 7.30ന് ഇതേ ഗ്രൂപ്പില്‍ ഇംഗ്ലണ്ടും വെസ്റ്റിന്‍ഡീസും നേര്‍ക്കുനേര്‍ നില്‍ക്കും.

ലോക ക്രിക്കറ്റിലെ പ്രമാണിമാരുടെ കൂട്ടത്തിലാണെങ്കിലും ഇതുവരെ ട്വന്റി20 ലോക കപ്പ് ജയിച്ചിട്ടില്ലാത്തവര്‍ എന്ന പേരുദോഷമുള്ളവരാണ് ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും. അതു മാറ്റിയെടുക്കുകയാണ് ഇരു വമ്പന്‍മാരുടെയും ലക്ഷ്യം. അബുദാബിയിലെ മത്സരത്തില്‍ സ്പിന്നര്‍മാരാകും നിര്‍ണായകമാകുക. ആഷ്ടണ്‍ അഗറും ആദം സാംപയും കംഗാരുക്കളുടെ സ്പിന്‍ ആക്രമണത്തിന് ചുക്കാന്‍ പിടിക്കും. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ കേശവ് മഹരാജും ടബ്രൈസ് ഷംസിയും സ്പിന്നര്‍മാരായുണ്ട്.

ജോഷ് ഹെസല്‍വുഡും മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും അടങ്ങിയ ഓസീസിന്റെ ലോകോത്തര പേസ് ത്രയത്തിന് കാഗിസോ റബാഡയിലൂടെയും ആന്റിച്ച് നോര്‍ട്ടിയയിലൂടെയും ദക്ഷിണാഫ്രിക്ക മറുപടി പറയും. ഡേവിഡ് വാര്‍ണറുടെ മോശം ഫോമാണ് ഓസ്‌ട്രേലിയന്‍ ബാറ്റിംഗ് നിര നേരിടുന്ന പ്രധാന പ്രശ്‌നം. എങ്കിലും ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് വാര്‍ണറില്‍ വിശ്വാസം അര്‍പ്പിക്കുമെന്ന് പ്രതീക്ഷിക്കാം. ക്വിന്റന്‍ ഡി കോക്ക്, ഫോമിലുള്ള റാസി വാന്‍ ഡെര്‍ ഡുസെന്‍ എന്നിവരിലാണ് ദക്ഷിണാഫ്രിക്ക കണ്ണുവയ്ക്കുന്നത്. ക്യാപ്റ്റന്‍ തെംബ ബാവുമയുടെ പ്രകടനവും ദക്ഷിണാഫ്രിക്കയുടെ വിധിയെഴുതും

നിലവിലെ ചാമ്പ്യനും മുന്‍ ചാമ്പ്യനും തമ്മിലുള്ള മല്ലിടലാണ് വെസ്റ്റിന്‍ഡീസ്-ഇംഗ്ലണ്ട് മത്സരം. നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ടു ടീമുകള്‍ തമ്മിലെ അങ്കം ആവേശം വിതറുന്നതാവും. ജാസണ്‍ റോയിയും ജോസ് ബട്ട്‌ലറും ജോണി ബെയര്‍സ്‌റ്റോയും മൊയീന്‍ അലിയും ഇടംപിടിക്കുന്ന ഇംഗ്ലീഷ് ബാറ്റിംഗ് ലൈനപ്പ് അതിശക്തമാണ്. എങ്കിലും ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിന്റെയും പേസര്‍ ജോഫ്ര ആര്‍ച്ചറുടെയും അഭാവം ഇംഗ്ലണ്ടിന് തിരിച്ചടിയാണ്. ക്രിസ് ജോര്‍ഡാനും ആദില്‍ റഷീദും മാര്‍ക്ക് വുഡും ടൈമല്‍ മില്‍സും ഇംഗ്ലീഷ് ബോളിംഗ് ലൈനപ്പിലെ പ്രധാനികളാണ്.

വമ്പനടികള്‍ക്ക് പേരുകേട്ട ഒരു പിടി താരങ്ങളും ഓള്‍ റൗണ്ട് മികവുമാണ് വിന്‍ഡീസിനെ ട്വന്റി20യിലെ ഏറ്റവും അപകടകാരിയായ ടീമാക്കുന്നത്. യൂണിവേഴ്‌സ് ബോസ് ക്രിസ് ഗെയ്‌ലും നായകന്‍ കെയ്‌റണ്‍ പൊള്ളാര്‍ഡും ആന്ദ്രെ റസലും ഡ്വെയ്ന്‍ ബ്രാവോയും എവിന്‍ ലൂയിസും ഏതു ബോളിംഗ് നിരയെയും തല്ലിയൊതുക്കാന്‍ പ്രാപ്തിയുള്ളവര്‍. പക്ഷേ, ഗെയ്‌ലിന്റെ ഫോം കരീബിയന്‍ പടയ്ക്ക് തലവേദ സൃഷ്ടിക്കുന്നുണ്ട്. ഷിമ്രോണ്‍ ഹെറ്റ്മയര്‍ താളം കണ്ടെത്തുന്നത് വിന്‍ഡീസിന് ആശ്വാസമേകുന്നു. നിക്കോളസ് പൂരന്‍ നിലവാരത്തിലേക്ക് ഉയരേണ്ടതുണ്ട്. രവി രാംപോള്‍ നേതൃത്വം നല്‍കുന്ന പന്തേറുകാര്‍കൂടി അവസരത്തിനൊത്ത് ഉയര്‍ന്നാല്‍ വെസ്റ്റിന്‍ഡീസിനെ തടയുക എതിരാളികള്‍ക്ക് പ്രയാസകരമാകുമെന്ന് വിലയിരുത്തപ്പെടുന്നു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ