ഐ.പി.എൽ അടുത്ത സീസണിലും ഇംപാക്ട് പ്ലെയർ നിയമം തുടരും എന്നതാണ് ഏറ്റവും പുതിയ അപ്ഡേറ്റുകളിൽ ഒന്ന്. ക്യാപ്റ്റൻമാരുമായും ഫ്രാഞ്ചൈസികളുമായും നടത്തിയ ചർച്ചയ്ക്ക് ശേഷം “സൂപ്പർ സബ്” നിയമത്തിന്റെ കാര്യത്തിൽ ബിസിസിഐ ചില നിർണായക തീരുമാനങ്ങൾ എടുക്കും എന്നുള്ളത് ഉറപ്പായിരുന്നു. പലരും, പ്രത്യേകിച്ച് വിദേശ പരിശീലകരും ക്യാപ്റ്റൻമാരും ഈ നിയമത്തെ എതിർത്തപ്പോൾ, ഇന്ത്യൻ കളിക്കാർ ഇതിന് അനുകൂലം ആയിരുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും ഈ നിയമം നിലന്നിരുന്നു. അടുത്ത വർഷം നടക്കുന്ന വനിതാ പ്രീമിയർ ലീഗിലും സൂപ്പർ സബ് ഉണ്ടാകും.
“അതെ, ഇംപാക്റ്റ് പ്ലെയർ നിയമം അടുത്ത സീസണിൽ തുടരും. ക്യാപ്റ്റന്മാരിൽ നിന്നും പരിശീലകരിൽ നിന്നും ഞങ്ങൾക്ക് നല്ല ഫീഡ്ബാക്ക് ലഭിച്ചു. ഇത് മത്സരത്തിന് പുതിയ ചലനാത്മകതയും ആവേശവും നൽകുന്നു. ഇത് ടീമുകളുടെ തിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ ടീമുകൾക്ക് ഒരുപാട് അവസരങ്ങൾ നൽകുന്നുണ്ട് ”ബിസിസിയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
എന്നിരുന്നാലും, ഇംപാക്റ്റ് പ്ലെയർ നിയമത്തിൽ എല്ലാവരും സന്തുഷ്ടരായിരുന്നില്ല എന്നത് കൂട്ടിച്ചേർക്കേണ്ടതാണ്. ഡേവിഡ് വാർണർ പറഞ്ഞത് ഇങ്ങനെ ആയിരുന്നു “ഇത് ചിലപ്പോൾ ആശയക്കുഴപ്പമുണ്ടാക്കാം.”
ഒരു ഓൾറൗണ്ടറുടെ റോളിന് പ്രാധാന്യം കുറയും എന്നതിനാൽ റിക്കി പോണ്ടിംഗ് സന്തുഷ്ടനായിരുന്നില്ല. അദ്ദേഹം പറഞ്ഞത് ഇങ്ങനെ ആയിരുന്നു. “ഇത് യഥാർത്ഥത്തിൽ ഇപ്പോൾ ഗെയിമിലെ ഓൾറൗണ്ടർമാരുടെ റോളിനെ മികവിനെ നിഷേധിക്കുന്നു. ബാറ്റും പോലും ചെയ്യുന്ന ഇത്തരം ഓൾ റൗണ്ടറുമാർ ടീമുകൾക്ക് മുതൽകൂട്ടായിരുന്നു. എന്നാൽ ഈ നിയമം അവരുടെ പ്രാധാന്യം കുറക്കും”റിക്കി പോണ്ടിംഗ് കഴിഞ്ഞ വർഷം പറഞ്ഞു.
കഴിഞ്ഞ വർഷം പല ടീമുകൾക്കും ഈ സൂപ്പർ സബ് നിയമം നന്നായി ഉപയോഗിക്കാൻ പറ്റിയിരുന്നില്ല. ഈ വർഷം അതിന് മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.