2008 ലെ ഉദ്ഘാടന ഐപിഎൽ സീസണിൽ മലയാളി പേസർ ശ്രീശാന്ത് ഉൾപ്പെട്ട കുപ്രസിദ്ധമായ സ്ലാപ്പ് ഗേറ്റ് സംഭവവുമായി ബന്ധപ്പെട്ട ഒരു വൈകാരിക നിമിഷം വെളിപ്പെടുത്തി ഇന്ത്യൻ ഇതിഹാസ സ്പിന്നർ ഹർഭജൻ സിംഗ്. ശ്രീശാന്തിന്റെ മകളുമായുള്ള ഒരു വൈകാരിക സംഭാഷണം തന്നിൽ കുറ്റബോധവും ഖേദവും ഉളവാക്കിയതായി ഹർഭജൻ പറഞ്ഞു.
മൊഹാലിയിൽ മുംബൈ ഇന്ത്യൻസും കിംഗ്സ് ഇലവൻ പഞ്ചാബും തമ്മിലുള്ള മത്സരത്തിന് ശേഷമാണ് വിവാദമായ സംഭവം നടന്നത്. സച്ചിൻ ടെണ്ടുൽക്കറുടെ അഭാവത്തിൽ അന്ന് മുംബൈയെ നയിച്ചിരുന്ന ഹർഭജൻ, മത്സരശേഷം ഹസ്താനത്തിനിടെ ശ്രീശാന്തിനെ അടിച്ചു. ശേഷം കരയുന്ന ശ്രീശാന്തിന്റെ ദൃശ്യങ്ങൾ വൈറലായി.
സീസണിന്റെ ശേഷിക്കുന്ന കാലയളവിൽ ഹർഭജന് വിലക്ക് ലഭിച്ചെങ്കിലും, ഈ സംഭവം വ്യാപകമായ ചർച്ചകൾക്ക് തുടക്കമിടുകയും രണ്ട് ടീമംഗങ്ങൾക്കിടയിൽ സംഘർഷം ജനിപ്പിക്കുകയും ചെയ്തു. ഇരുവരും ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് തുടരുകയും ഒടുവിൽ 2011 ലോകകപ്പ് ഒരുമിച്ച് നേടുകയും ചെയ്തിട്ടും.
“എന്റെ ജീവിതത്തിൽ മാറ്റാൻ ഞാൻ ആഗ്രഹിക്കുന്ന ഒരു കാര്യം ശ്രീശാന്തുമായുള്ള ആ സംഭവമാണ്. എന്റെ കരിയറിൽ നിന്ന് ആ സംഭവം നീക്കം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ പട്ടികയിൽ നിന്ന് ഞാൻ മാറ്റുന്ന സംഭവമാണിത്. സംഭവിച്ചത് തെറ്റായിരുന്നു, ഞാനത് ഞാൻ ചെയ്യാൻ പാടില്ലായിരുന്നു. ഞാൻ 200 തവണ ക്ഷമാപണം നടത്തി. ആ സംഭവത്തിന് വർഷങ്ങൾക്ക് ശേഷവും, എനിക്ക് ലഭിക്കുന്ന എല്ലാ അവസരങ്ങളിലും ഘട്ടങ്ങളിലും ഞാൻ ക്ഷമാപണം നടത്തുന്നു.”
“വര്‍ഷങ്ങള്‍ക്കു ശേഷവും അതുമായി ബന്ധപ്പെട്ടതും വല്ലാതെ വേദനിപ്പിക്കുന്നതുമായ ചില വൈകാരിക അനുഭവങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്. ശ്രീശാന്തിന്റെ മകളെ ഞാന്‍ ഒരിക്കല്‍ കണ്ടുമുട്ടിയിരുന്നു. അവളോടു ഞാന്‍ വളരെ സ്‌നേഹത്തോടെ സംസാരിക്കാന്‍ ആരംഭിച്ചു. എന്നാൽ അവൾ എന്നോട് ചോദിച്ചത്, നിങ്ങളെന്‍റെ അച്ഛനെ തല്ലിയ ആളല്ലേ, ഞാന്‍ നിങ്ങളോട് സംസാരിക്കാനില്ലെന്നായിരുന്നു. ആ വാക്കുകള്‍ എന്നെ തകര്‍ത്തു കളഞ്ഞു. ഞാന്‍ കരച്ചിലിന്റെ വക്കോളമെത്തി.”
“എന്നെക്കുറിച്ച് ആ കുഞ്ഞ് എന്തായിരിക്കും ധരിച്ചുവെച്ചിരിക്കുന്നത് എന്നോര്‍ത്ത് എന്‍റെ ഹൃദയം നുറുങ്ങി. അവള്‍ ഏറ്റവും മോശം ആളായിട്ടായിരിക്കും എന്നെ കാണുന്നത് അല്ലേ? അവളുടെ അച്ഛനെ തല്ലിയ ആളായാണ് ആ കുഞ്ഞ് എന്നെ കാണുന്നത്. എനിക്കു വിഷമം തോന്നി. എനിക്ക് ഒന്നും ചെയ്യാന്‍ കഴിയാത്തതില്‍ ഒരിക്കല്‍ കൂടി അദ്ദേഹത്തിന്റെ മകളോടു ഞാന്‍ ക്ഷമ ചോദിക്കുന്നു,” ഹർഭജൻ കുട്ടി സ്റ്റോറീസ് വിത്ത് ആഷിൽ പറഞ്ഞു.