ഡൽഹി കാപിറ്റൽസിനെതിരെ തകർപ്പൻ ജയം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്. 12 റൺസിനാണ് ടീം വിജയം സ്വന്തമാക്കിയത്. റിയാൻ പരാഗിന്റെ (45 പന്തിൽ 84) കരുത്തിൽ 5 വിക്കറ്റ് നഷ്ടത്തിൽ 185 റൺസ് അടിച്ചെടുത്ത രാജസ്ഥാൻ മറുപടിയായി ഡൽഹിക്ക് നേടാൻ സാധിച്ചത് 173 റൺസ് മാത്രമാണ്.
ഡേവിഡ് വാർണർ 49 ട്രിസ്റ്റാൻ സ്റ്റബ്സ് 44 എന്നിവർ പൊരുതി നോക്കിയെങ്കിലും ഇന്നിംഗ്സ് മദ്യ ഓവറുകലുകളിലും അവസാന ഓവറുകളിലും മനോഹരമായി പന്തെറിഞ്ഞ രാജസ്ഥാൻ വിജയം ഉറപ്പിക്കുക ആയിരുന്നു. ചഹാൽ, ബർഗർ എന്നിവർ രണ്ട് വിക്കറ്റുകളും ആവേഷ് ഖാൻ ഒരു വിക്കറ്റും തിളങ്ങി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാന് തുടക്കം മുതൽ വിക്കറ്റുകൾ നഷ്ടമായി. സമീപകാലത്ത് ഗംഭീര ഫോമിൽ എല്ലാ ഫോര്മാറ്റിലും കളിക്കുന്ന ജയ്‌സ്വാളിനെ രാജസ്ഥാന് നഷ്ടമാകുന്നു. ജയ്‌സ്വാളിന്റെ (5) വിക്കറ്റ് നഷ്ടമാകുമ്പോൾ 2 ഓവറുകൾ മാത്രമായിരുന്നു കഴിഞ്ഞത്. മുകേഷിന്റെ പന്തിൽ ബൗൾഡാവുകയായിരുന്നു യുവതാരം. പിന്നാലെ എത്തിയ നായകൻ സഞ്ജു ആകട്ടെ തുടർച്ചായി മൂന്ന് ബൗണ്ടറികൾ അടിച്ചെങ്കിലും ആറാം ഓവറിൽ ഖലീലിന്റെ പന്തിൽ 14 റൺസ് എടുത്താണ് മടങ്ങിയത്. എട്ടാം ഓവറിൽ ബട്‌ലറും (11) കുൽദീപിന് ഇരയായി മടങ്ങിയതോടെ രാജസ്ഥാൻ പരുങ്ങി
ബട്‌ലറിന് പിന്നാലെ എത്തിയ അശ്വിൻ തന്നാൽ ആകും വിധം പൊരുതി. സ്ഥാനക്കയറ്റം കിട്ടിയത് വെറുതെ അല്ലെന്ന് തെളിയിച്ചുകൊണ്ട് 19 പന്തിൽ 29 റൺസാണ് എടുത്തത്. അശ്വിൻ മടങ്ങിയ ശേഷവും തന്റെ പതിവ് ശൈലിയിൽ നിന്ന് മാറ്റി ക്‌ളാസ് പ്രകടനം പുറത്തെടുത്ത റിയാൻ പരാഗ് പിന്നെ ദ്രുവ് ജുറൽ 20 ഹെട്മയർ 14 എന്നിവരെ സാക്ഷിയാക്കി കത്തിക്കയറി. ഡൽഹിയുടെ അതുവരെ നിലവാരത്തിൽ പന്തെറിഞ്ഞ എല്ലാ ബോളര്മാരെയും പ്രഹരിച്ച താരം ഇന്ന് ടീമിന് ഏറ്റവും ആവശ്യമുള്ള ഘട്ടത്തിലാണ് തന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സ് കളിച്ചത്. ഒരു ഘട്ടത്തിൽ 150 പോലും കടക്കില്ല എന്ന് കരുതിയ സ്കോർ റിയാൻ പരാഗിന്റെ (45 പന്തിൽ 84) കരുത്തിൽ 5 വിക്കറ്റ് നഷ്ടത്തിൽ 185 റൺസ് വരെ എത്തുക ആയിരുന്നു.