ഇന്നലെ ഏഷ്യ കപ്പിൽ നടന്ന അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഒമാനെതിരെ 21 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യ ഉയർത്തിയ 189 റൺസിന്റെ വിജയലക്ഷ്യത്തിനെതിരെ ഒമാൻ ശക്തമായി പൊരുതി വീണു. ഒരു ഘട്ടത്തിൽ ഇന്ത്യക്ക് തോൽവി ഭീഷണി വരെ നൽകാൻ ഒമാന് സാധിച്ചു. ആദ്യ രണ്ട് മത്സരത്തിലും അനായാസം വിജയിച്ച ഇന്ത്യക്ക് ഒമാൻ നേരിയ വെല്ലുവിളി ഉയർത്തി.
ഇപ്പോഴിതാ ടി20 ക്രിക്കറ്റിൽ അപൂർവ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. 250 അന്താരാഷ്ട്ര ട്വന്‍റി20 മത്സരങ്ങൾ കളിക്കുന്ന രണ്ടാമത്തെ ടീമെന്ന നേട്ടമാണ് ഇന്ത്യ കൈവരിച്ചത്. ഓമനെതിരെയുള്ള മത്സരതോടെയാണ് ഇന്ത്യ 250 അന്താരാഷ്ട്ര ട്വന്‍റി20 മത്സരങ്ങൾ എന്ന നേട്ടത്തിലെത്തിയത്. പാകിസ്താനാണ് ഏറ്റവും കൂടുതൽ ട്വന്‍റി20 മത്സരങ്ങൾ കളിച്ച ടീം. 275 മത്സരങ്ങൾ. ന്യൂസിലൻഡ് (235), വെസ്റ്റിൻഡീസ് (228) ടീമുകളാണ് മൂന്നും നാലും സ്ഥാനങ്ങളിൽ. 212 മത്സരങ്ങളുമായി ശ്രീലങ്ക അഞ്ചാമതും.
ഇന്നലെ നടന്ന മത്സരത്തിൽ ബാറ്റിംഗിൽ ഇന്ത്യക്കായി മലയാളി താരം സഞ്ജു സാംസൺ 45 പന്തിൽ 3 സിക്‌സും 3 ഫോറും അടക്കം 56 റൺസ് നേടി പ്ലയെർ ഓഫ് ദി മാച്ചുമായി. കൂടാതെ ഓപണർ അഭിഷേക് ശർമ്മ 38 റൺസും, തിലക്ക് വർമ്മ 29 റൺസും, അക്‌സർ പട്ടേൽ 26 റൺസും നേടി. ബോളിങ്ങിൽ ഹാർദിക് പാണ്ട്യ, കുൽദീപ് യാദവ്, അർശ്ദീപ് സിങ്, ഹർഷിത് റാണ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും നേടി.