പശ്ചിമേഷ്യയിലുള്ള യുഎസിന്റെ 228 സൈനികസൗകര്യങ്ങളോ യുദ്ധോപകരണങ്ങളോ ഇറാൻ ആക്രമണങ്ങളിൽ തകർന്നെന്ന് വാഷിങ്ടൺ പോസ്റ്റിന്റെ റിപ്പോർട്ട്. യുദ്ധം തുടങ്ങിയതിനു ശേഷം പുറത്തുവന്ന ഉപഗ്രഹചിത്രങ്ങൾ വിശകലനം ചെയ്തതിൽ നിന്നാണ് ഈ കണ്ടെത്തൽ.
ഹാങ്ങറുകൾ, ബാരക്കുകൾ, ഇന്ധന ഡിപ്പോസ്, യുദ്ധവിമാനങ്ങൾ, റഡാർ സംവിധാനങ്ങൾ, ആശയവിനിമയ സംവിധാനങ്ങൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ എന്നിവ അടക്കമുള്ളവയാണ് തകർന്നത്. യുദ്ധത്തിൽ യു.എസിനുണ്ടായ നാശനഷ്ടം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളതിലും വളരെ വലുതാണെന്നും പോസ്റ്റ് റിപ്പോർട്ടുചെയ്തു.
ഇറാൻ യുദ്ധം തുടങ്ങിയതിനുപിന്നാലെ പശ്ചിമേഷ്യയിൽനിന്നുള്ള ഉപഗ്രഹചിത്രങ്ങൾ പുറത്തുവിടുന്നതിന് യുഎസ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇറാൻ വാർത്താ ഏജൻസികൾ പുറത്തുവിട്ട ഉപഗ്രഹചിത്രങ്ങളെ യൂറോപ്യൻ യൂണിയന്റെ ഉപഗ്രഹ സംവിധാനമായ കോപ്പർനിക്കസ് പുറത്തുവിട്ട ഉപഗ്രഹചിത്രങ്ങളുമായി താരതമ്യം ചെയ്ത് ആധികാരികത ഉറപ്പുവരുത്തിയശേഷം നടത്തിയ വിശകലനമാണ് പോസ്റ്റ് പുറത്തുവിട്ടത്.