26 സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നിരോധിച്ച് നേപ്പാൾ സർക്കാർ. ഫേസ്ബുക്ക്, എക്‌സ്, യൂട്യൂബ് ഉൾപ്പടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളാണ് നിരോധിച്ചത്. നിശ്ചിത സമയത്തിനുള്ളിൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാത്തതിനാലാണ് കെപി ശർമ ഒലി സർക്കാർ കടുത്ത തീരുമാനത്തിലേക്ക് കടന്നത്.
നേപ്പാൾ സർക്കാർ നൽകിയ സമയപരിധി ഓഗസ്റ്റ് 28ന് അവസാനിച്ചിരുന്നു. തുടർന്ന് ഒരാഴ്ചത്തെ സമയം കൂടി നീട്ടി നൽകിയെങ്കിലും സോഷ്യൽമീഡിയ കമ്പനികൾ രജിസ്ട്രേഷൻ പൂർത്തിയാക്കിയിരുന്നില്ല. രജിസ്റ്റർ ചെയ്യാത്ത എല്ലാ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളും രജിസ്റ്റർ ചെയ്യുന്നതുവരെ പ്രവർത്തനരഹിതമായിരിക്കും.
ബുധനാഴ്‌ച സമയപരിധി അവസാനിച്ചതോടെ വ്യാഴാഴ്‌ച ഐടി മന്ത്രാലയത്തിൽ ചേർന്ന യോഗത്തിൽ നിരോധനം നടപ്പിലാക്കാൻ തീരുമാനിക്കുകയായിരുന്നു. അതേസമയം തീരുമാനത്തിന് എതിരെ വിമർശനവും ഉയർന്നിരിക്കയാണ്. നേപ്പാളിന്റെ ജനാധിപത്യ പ്രതിച്ഛായയെ തകർക്കുന്നതാണ് നിരോധനമെന്നാണ് വിമർശനം.