ഇറാന്റെ ഭീഷണിക്ക് മറുപടിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ വൈദ്യുതി നിലയങ്ങളെയും പാലങ്ങളെയും ആക്രമിക്കുമെന്നാണ് ട്രംപ് വീണ്ടും പറഞ്ഞിരിക്കുന്നത്. ഹോർമൂസ് കടലിടുക്ക് തുറന്ന് സമാധാനക്കരാറിൽ ഒപ്പിടാൻ ഇറാന് നൽകിയ പത്ത് ദിവസത്തെ സമയം ഇന്ന് അവസാനിക്കുകയാണ്.
അതേസമയം യുദ്ധം എന്നന്നേക്കുമായി അവസാനിപ്പിക്കണമെന്ന ആവശ്യമാണ് ഇറാൻ മുന്നോട്ടുവച്ചത്. ചൊവ്വാഴ്ച രാത്രി എട്ടുമണി വരെ നൽകിയ സമയപരിധി അവസാനത്തേതാണെന്നും ഇറാന് ആവശ്യത്തിലധികം സമയം നീട്ടിനൽകിയെന്നും ട്രംപ് വിശദീകരിച്ചു.
‘മുഴുവൻ രാജ്യത്തെയും ഒറ്റ രാത്രി കൊണ്ട് ഇല്ലാതാക്കും, ആ രാത്രി നാളെ രാത്രിയാകാം.’- വൈറ്റ് ഹൗസിൽ തിങ്കളാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ ട്രംപ് പറഞ്ഞു. ‘ഞങ്ങൾക്കൊരു പദ്ധതിയുണ്ട്. നാളെ രാത്രി പന്ത്രണ്ട് മണിയോടെ ഇറാനിലെ ഓരോ പാലങ്ങളും തകർക്കും, എല്ലാ വൈദ്യുതി നിലയങ്ങളും നിശ്ചലമാകും, അവ കത്തും, പൊട്ടിത്തെറിക്കും പിന്നീട് ഒരുകാലത്തും പ്രവർത്തനക്ഷമമാകില്ല, ഞാൻ ഉദ്ദേശിച്ചത് പൂർണമായ നാശമാണ്, പന്ത്രണ്ട് മണിക്കുള്ളിൽ, അതും ഞങ്ങൾ നടത്തണമെന്ന് തീരുമാനിച്ചാൽ, നാലു മണിക്കൂറിനുള്ളിൽ അത് സംഭവിക്കും’- ‘ട്രംപ് കൂട്ടിച്ചേർത്തു.