ഇറാൻ വെടിവെച്ചു വീഴ്ത്തിയ എഫ് 15 ഇ യുദ്ധവിമാനത്തിലെ പൈലറ്റിനെ ജീവനോടെ കണ്ടെത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമാപ്. പൈലറ്റിനെ പുറത്തെത്തിച്ചതായാണ് റിപ്പോർട്ട്. ട്രംപിന്റെ നിർദ്ദേശപ്രകാരം പൈലറ്റിനെ കണ്ടെത്താൻ യുഎസ് സൈന്യം ഏറ്റവും മാരകമായ ആയുധങ്ങൾ ഘടിപ്പിച്ച ഡസൻ കണക്കിന് വിമാനങ്ങളാണ് ഇറാനിലേക്ക് അയച്ചിരുന്നത്.
‘നമ്മൾ അദ്ദേഹത്തെ കണ്ടെത്തി! കഴിഞ്ഞ കുറേ മണിക്കൂറുകളായി, യുണൈറ്റഡ് സ്റ്റേറ്റ്സ് മിലിട്ടറി യുഎസ് ചരിത്രത്തിലെ ഏറ്റവും ധീരമായ തിരച്ചിലിൽ, രക്ഷാപ്രവർത്തനങ്ങളിൽ ഒന്ന് നടത്തി. ക്രൂ ഓഫീസർമാരിലൊരാളായ കേണലിനെ കണ്ടെത്തി. അദ്ദേഹം സുരക്ഷിതനാണെന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ട്!. ശത്രുരാജ്യത്തിന്റെ കൈകളിൽ നിന്ന് രണ്ട് യുഎസ് പൈലറ്റുമാരെ രക്ഷപ്പെടുത്തിയത് യുഎസ് സൈനിക ചരിത്രത്തിൽ ഇതാദ്യമാണ്’ ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ കുറിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൈലറ്റും ആയുധ നിയന്ത്രണ ഓഫീസറുമടങ്ങുന്ന അമേരിക്കൻ യുദ്ധവിമാനം ഇറാൻ വെടിവച്ചിട്ടത്. ഓഫീസറെ രക്ഷപ്പെടുത്തിയെങ്കിലും പൈലറ്റിനെ കാണാതാവുകയായിരുന്നു.