അയോദ്ധ്യ രാമക്ഷേത്രത്തിൻെറ ഭൂമിപൂജക്ക് മുതിർന്ന ബി.ജെ.പി നേതാക്കളായ എൽ.കെ അദ്വാനിക്കും മുരളീമനോഹർ ജോഷിക്കും ക്ഷണമില്ല. മുതിർന്ന നേതാക്കൾക്ക് ക്ഷണക്കത്ത് അയച്ചിട്ടില്ലെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.
മുൻ കേന്ദ്രമന്ത്രി ഉമാഭാരതിയേയും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിംഗിനേയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഓഗസ്റ്റ് അഞ്ചിനാണ് അയോദ്ധ്യയിൽ രാമക്ഷേത്രത്തിൻെറ ഭൂമിപൂജ നടക്കുന്നത്.
ബാബറി മസ്ജിദ് തകർച്ചയുടെ ഗൂഢാലോചന കേസിൽ എൽ.കെ അദ്വാനിയും മുരളി മനോഹർ ജോഷിയും ഉമാഭാരതിയും പ്രതികളാണ്. കഴിഞ്ഞയാഴ്ചയാണ് പ്രതിയായ അദ്വാനി വീഡിയോ കോൺഫറൻസിലൂടെ കേസിൻെറ വിചാരണ നടപടികളിൽ പങ്കെടുത്തത്
നാലര മണിക്കൂർ കൊണ്ട് അദ്ദേഹത്തോട് ആയിരം ചോദ്യങ്ങൾ ചോദിച്ചു. എന്നാൽ കോടതി ഉന്നയിച്ച എല്ലാ ആരോപണങ്ങളും അദ്ദേഹം തള്ളിക്കളയുകയാണ് ചെയ്തതെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.
അതേസമയം, ബാബറി മസ്ജിദിൻെറ തകർച്ചയിൽ കുറ്റബോധമില്ലെന്ന് ബി.ജെ.പി നേതാവ് ഉമാഭാരതി പറഞ്ഞു. അതിനുള്ള വില ഞങ്ങൾ കൊടുത്തു കഴിഞ്ഞെന്നും ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന ഭൂമിപൂജയിൽ പങ്കെടുക്കുമെന്നും അവർ പറഞ്ഞു.