ഉത്തര്‍പ്രദേശിലെ സംഭല്‍ ഷാഹി മസ്ജിദില്‍ സര്‍വേ നടത്താന്‍ അനുമതി നല്‍കിയ വിചാരണ കോടതിയുടെ ഉത്തരവ് ശരിവച്ച് അലഹബാദ് ഹൈക്കോടതി. സര്‍വേ ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജി തള്ളി. ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാളിന്റെ ബെഞ്ച് വിചാരണക്കോടതിയുടെ സര്‍വേ ഉത്തരവ് ശരിവയ്ക്കുകയായിരുന്നു.
സര്‍വേ ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജി തള്ളി. വിചാരണ കോടതി ഉത്തരവില്‍ ഒരു പ്രശ്നവുമില്ലെന്ന് അലഹബാദ് കോടതി ചൂണ്ടിക്കാട്ടി. 500 വര്‍ഷം പഴക്കമുള്ള പള്ളിയില്‍ സര്‍വേ നടത്താന്‍ കഴിഞ്ഞ നവംബറില്‍ കോടതി അനുമതി നല്‍കിയിരുന്നു. 2024 നവംബര്‍ 24ന്
അഭിഭാഷക കമ്മീഷന്റെ സര്‍വേ തടയുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഇതേ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. പുരാതന ഹിന്ദു ക്ഷേത്രമായ ഹരിഹര്‍മന്ദിര്‍ തകര്‍ത്താണ് മുഗള്‍ കാലഘട്ടത്തില്‍ പള്ളി നിര്‍മിച്ചതെന്ന ഹിന്ദുത്വ സംഘടനകളുടെ അവകാശവാദത്തെ തുടര്‍ന്നാണ് തര്‍ക്കം രൂപപ്പെട്ടത്. പിന്നീട് സംഭല്‍ കോടതി സര്‍വേയ്ക്ക് ഉത്തരവിടുകയായിരുന്നു.
കോടതിവിധി വന്ന് മണിക്കൂറുകള്‍ക്കകം തന്നെ മസ്ജിദില്‍ പ്രാഥമിക സര്‍വേ നടത്തി. തുടര്‍ന്ന് നവംബര്‍ 24നും മസ്ജിദില്‍ സര്‍വേ നടത്തി. 24നുണ്ടായ സര്‍വേയുടെ തുടക്കം മുതല്‍ ഉദ്യോഗസ്ഥ സംഘം പ്രകോപനങ്ങള്‍ സൃഷ്ടിച്ചിരുന്നു. സര്‍വേയ്ക്കായി ഉദ്യോഗസ്ഥരും അഭിഭാഷകരും ജയ് ശ്രീറാം വിളികളോടെയാണെത്തിയത്.
വിഷ്ണുവിന്റെ അവസാന അവതാരമായ കല്‍ക്കിക്ക് സമര്‍പ്പിച്ചിരിക്കുന്ന ഹരിഹര്‍ ക്ഷേത്രത്തിന്റെ യഥാര്‍ത്ഥ സ്ഥലത്താണ് പള്ളി സ്ഥിതി ചെയ്യുന്നതെന്ന് അവകാശപ്പെട്ട് പ്രദേശവാസികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവിട്ട സര്‍വേ നടന്നത്. 1526-ല്‍ പള്ളി പണിയുന്നതിനായി ക്ഷേത്രം പൊളിച്ചുമാറ്റിയതായാണ് ആരോപണം.
2024 നവംബറില്‍ സുപ്രീം കോടതി ഇടപെട്ട് വിചാരണ കോടതി നടപടികള്‍ സ്റ്റേ ചെയ്യുകയും, സര്‍വേ ഉത്തരവിനെ ചോദ്യം ചെയ്തുള്ള മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി അലഹബാദ് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരുന്നത് വരെ കേസ് കേള്‍ക്കരുതെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.