പൊതുമരാമത്ത് റോഡുകൾ ബോളിവുഡ് താരം കത്രീന കൈഫിന്റെ കവിളുകൾ പോലെവേണമെന്ന വിവാദ പ്രസ്താവനയിൽ കുരുങ്ങി രാജസ്ഥാൻ ഗതാഗതമന്ത്രി മന്ത്രി. രാജസ്ഥാൻ മന്ത്രി രാജേന്ദ്ര സിങ് ഗൂഢയുടെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. സ്വന്തം മണ്ഡലത്തിലെ പൊതുപരിപാടിക്കിടെ മന്ത്രി വിവാദ പരാമര്‍ശം നടത്തിയത്.
’എന്റെ മണ്ഡലത്തില്‍, റോഡുകള്‍ നിര്‍മിക്കേണ്ടത് കത്രീനാ കൈഫിന്റെ കവിളുകള്‍ പോലെയാകണം’, എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. മണ്ഡലത്തിലെ ചിലര്‍ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ വേദിയിലുണ്ടായിരുന്ന പൊതുമരാമത്ത് വകുപ്പിലെ ചീഫ് എഞ്ചിനീയറോട് മന്ത്രി തന്റെ മണ്ഡലത്തിലെ റോഡുകള്‍ കത്രീന കൈഫിന്റെ കവിള്‍തടങ്ങള്‍ പോലെ നിര്‍മ്മിക്കണം എന്ന് ആവശ്യപ്പെട്ടത്.
മന്ത്രിയുടെ വാക്കുകള്‍ ആളുകള്‍ ആരവത്തോടെ സ്വീകരിച്ചതിന് പിന്നാലെ, മന്ത്രി പരാമര്‍ശം ആവര്‍ത്തിക്കുന്നുമുണ്ട്. 2005-ല്‍ ആര്‍.ജെ.ഡി. നേതാവ് ലാലു പ്രസാദ് യാദവും സമാനമായ വിവാദ പ്രസ്താവന നടത്തിയിരുന്നു.. ബിഹാറിലെ റോഡുകള്‍ നടി ഹേമ മാലിനിയുടെ കവിളുകളോളം മിനുസമുള്ളതാക്കുമെന്നായിരുന്നു ലാലുവിന്റെ വാക്കുകള്‍.
അശോക് ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാൻ മന്ത്രിസഭ രണ്ട് ദിവസം മുമ്പാണ് പുനസംഘടിപ്പിച്ചത്. സച്ചിന്‍ പൈലറ്റിന്റെ നിര്‍ബന്ധത്തെ തുടർന്നായിരുന്നു നടപടി. പഞ്ചായത്തിരാജ്, ഗ്രാമവികസനം എന്നീ വകുപ്പുകളാണ് രജേന്ദ്ര സിങ് ഗുധയ്ക്ക് നല്‍കിയത്. സൈനിക് കല്യാൺ ആയിരുന്നു ഇതിന് മുമ്പ് ഈ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നത്.