വോട്ട് ചോരി ആരോപണത്തിൽ ഉറച്ച് കോൺഗ്രസ്. കൂടുതൽ സംസ്ഥാനങ്ങളിലെ ക്രമക്കേടുകൾ പുറത്ത് കൊണ്ടുവരാൻ നീക്കം തുടങ്ങി. തിരഞ്ഞെടുപ്പ് കമ്മീഷന് രാഹുൽ ഗാന്ധി സത്യവാങ്മൂലം നൽകില്ല. സംസ്ഥാനങ്ങളിൽ കമ്മീഷനെതിരെ പ്രതിഷേധം വ്യാപിപ്പിക്കാനും നീക്കമുണ്ട്. അതേസമയം നിലപാട് തിരുത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ രാഹുൽ ഗാന്ധിക്ക് ഒരാഴ്ച കാലാവധിയാണ് നൽകിയത്.
രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്ര രണ്ടാം ദിനവും ബിഹാറിൽ തുടരും. ഇന്ന് ഔറംഗാബാദിൽ നിന്നാണ് തുടങ്ങുക. ഗയയിൽ അവസാനിക്കും വിധമാണ് യാത്രയുടെ പദ്ധതി. വാർത്താസമ്മേളനത്തിന് ശേഷവും തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനമാണ് രാഹുൽ ഗാന്ധി തുടരുന്നത്. കൂടുതൽ സംസ്ഥാനങ്ങളിലെ ക്രമക്കേട് പുറത്തുകൊണ്ടുവരാനാണ് നീക്കം.
ബിഹാറിലെ തീവ്ര വോട്ടർ പട്ടികയിൽ ചർച്ച ആവശ്യപ്പെട്ട് പാർലമെൻറിൽ ഇന്നും പ്രതിപക്ഷം പ്രതിഷേധിക്കും. പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയും വർഷകാല സമ്മേളനം തടസപ്പെട്ടിരുന്നു. അതേസമയം ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ളയെ അഭിനന്ദിച്ച് നടക്കുന്ന ചർച്ചയിൽ പ്രതിപക്ഷം സഹകരിച്ചേക്കും.