ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗം കഴിഞ്ഞു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങാണ് സര്‍വ്വകക്ഷിയോഗത്തില്‍ ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് മറ്റ് പാര്‍ട്ടി നേതാക്കളോട് കാര്യങ്ങള്‍ വിശദീകരിച്ചത്. 100ലധികം ഭീകരരെ വധിച്ചുവെന്നാണ് പ്രതിരോധമന്ത്രി സര്‍വ്വകക്ഷി യോഗത്തില്‍ പറഞ്ഞതെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അസാന്നിധ്യത്തിലായിരുന്നു യോഗം.
25 മിനിട്ട് നേരം നീണ്ട കൃത്യവും സര്‍ജിക്കല്‍ പ്രിസിഷനോട് കൂടിയതുമായ ആക്രമണമാണ് 9 ഭീകരകേന്ദ്രത്തില്‍ നടത്തിയതെന്ന് സൈന്യം ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇന്ന് കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗം പാര്‍ലമെന്റ് സമുച്ചയത്തിലാണ് നടന്നത്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിര്‍മ്മല സീതാരാമന്‍, രാജ്നാഥ് സിംഗ്, എസ് ജയശങ്കര്‍ എന്നിവര്‍ വിവിധ കക്ഷി നേതാക്കളുമായി ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരണം പങ്കുവെച്ചു. പാകിസ്ഥാനിലും പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലും ‘ഭീകരരുടെ അടിസ്ഥാന സൗകര്യങ്ങള്‍’ ലക്ഷ്യമിട്ട് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് വിളിക്കപ്പെടുന്ന ആക്രമണം നടത്തിയതിന് ശേഷം സ്ഥിതിഗതികള്‍ വിശദീകരിക്കാനാണ് യോഗം.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ, വിവിധ കക്ഷി നേതാക്കൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു. യോഗത്തിൽ ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള അതിർത്തിയിലെ സ്ഥിതിഗതികളും ചർച്ചയായി. പ്രധാനമന്ത്രിയുടെ സന്ദേശം യോഗത്തിൽ കേന്ദ്രമന്ത്രിമാർ വായിച്ചു. സർവകക്ഷി യോഗത്തിനു തൊട്ടുമുൻപ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിർത്തിയിലെ നിലവിലെ സ്ഥിതിഗതികൾ അജിത് ഡോവൽ പ്രധാനമന്ത്രിയോട് വിശദീകരിച്ചു.
പ്രതിസന്ധി ഘട്ടത്തില്‍ നാമെല്ലാവരും സര്‍ക്കാരിനൊപ്പമാണെന്ന് സര്‍വ്വകക്ഷിയോഗത്തിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ മസ്സികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുത്തിരുന്നു. ഞങ്ങള്‍ സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ നല്‍കിയിട്ടുണ്ടെന്ന് രാഹുല്‍ ഗാന്ധിയും പ്രതികരിച്ചു. മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞതുപോലെ ചര്‍ച്ച ചെയ്യാന്‍ പറ്റാത്ത ചില കാര്യങ്ങളുണ്ട് എന്ന് സര്‍ക്കാര്‍ പറഞ്ഞുവെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു.